പത്തനംതിട്ട തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തെ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ അഗ്നിബാധയുണ്ടായി. വൈകാതെ അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തി. ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം നടന്നത്. പ്രാർത്ഥനാലയത്തിനു പിന്നിലായി ഉണ്ടായിരുന്ന വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയത്.
തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി പുഷ്പഗിരി ആശുപത്രി അടക്കമുള്ള സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. എന്നിട്ടും പുലർച്ചെ മൂന്നു മണിയോടെയാണ് തീ അണയ്ക്കാനായത്. വിറകുപുര പൂർണ്ണമായും കത്തി നശിച്ചു. മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആവാം അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല പൊലീസും സ്ഥലത്ത് എത്തി തീ കെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
