ചലച്ചിത്ര ഗാനരചയിതാവ് ജി കെ പള്ളത്ത് (82) ഓർമയായി . പി ഗോവിന്ദന്‍കുട്ടി എന്നാണ് യഥാർത്ഥ പേര് . റവന്യൂ വകുപ്പിൽ വിവിധ തലങ്ങളിൽ ഉദ്യോഗസ്ഥൻ ആയിരുന്നു . 60 ലധികം നാടകങ്ങള്‍ക്കും 10 ചലച്ചിത്രങ്ങള്‍ക്കും വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1958 ല്‍ തൃശൂരില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ കെ എസ് ജോര്‍ജുംകെ പി എ സി സുലോചനയും ചേർന്ന് ആലപിച്ച ‘രക്തത്തിരകള്‍ നീന്തിവരും’ എന്ന ഗാനമാണ് ആദ്യമായി അദ്ദേഹം എഴുതിയത് . ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറം എന്ന സംഗീത സംവിധായകനാണ് .
അതിനു ശേഷം ധൂർത്തുപുത്രി , കുടുംബവിളക്ക് , തുടങ്ങിയ അമേച്വർ നാടകങ്ങൾ രചിക്കുകയും അതിലേക്കായി ഗാനങ്ങൾ രചിക്കുകയും ചെയ്‌തു.1942 മെയ് 19 ന് തൃശൂരില്‍ നാരായണന്‍ നായര്‍ – അമ്മിണിയമ്മ ദമ്പതികളുടെ മകനായാണ് ജനനം . ഏഴാം ക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതുമായിരുന്നു . 1978 ലാണ് ചലച്ചിത്ര ലോകത്ത് എത്തുന്നത് . സുഹൃത്തായ നടൻ ടി ജി രവി നിർമ്മിച്ച ‘പാദസര’ത്തില്‍ ജി ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ഭാവഗായകൻ പി ജയചന്ദ്രന്‍ ആലപിച്ച “കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു’ എന്ന ഹിറ്റ് ഗാനത്തിലൂടെയായിരുന്നു അരങ്ങേറ്റം . പാട്ട് അന്നും ഇന്നും സൂപ്പർ ഹിറ്റാണ്.
ചോര ചുവന്ന ചോര , ചാകര , അമൃതഗീതം , കാട്ടുതീ , കാളീചക്രം , വീരശൃംഖല , കുങ്കുമപ്പൊട്ട് , വാൽക്കണ്ണാടി , എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചു. ചിങ്ങനിലാവ് , മനസ്സിലെ ശാരിക (സംഗീതം: എം കെ അർജുനൻ മാസ്റ്റർ) തുടങ്ങിയ ആൽബങ്ങൾക്കും രചന നിർവഹിച്ചു.സംസ്‌കാരം നാളെ (മെയ്- 6) വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും . ഭാര്യ എന്‍ രാജലക്ഷ്‌മി.
