ഇസ്രയേലിലെ ബെയ്ത്ത് ഷെമെഷ് നഗരത്തിൽ വ്യോമാക്രമണം. എട്ടു പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. ജറുസലേമിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ബെയ്ത്ത് ഷെമെഷ്. മെഡിക്കൽ സംഘങ്ങളും ഹെലികോപ്റ്റർ സേവനങ്ങളും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. നഗരത്തിലെ ജനവാസ മേഖലയിലാണ് മിസൈൽ പതിച്ചതെന്ന് ദി ടൈംസ് ഓഫ് ഇസ്രായേൽ പത്രം റിപ്പോർട്ടു ചെയ്തു.
ഇറാൻ ശക്തമായി ആക്രമണം തുടരുമെന്ന് പ്രസിഡന്റ് മസൂദ് പെ ഷേഷ്കിയാൻ പറഞ്ഞു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പാത പിന്തുടരുമെന്നും ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സായുധ സേന ശക്തമായി ആക്രമണം നടത്തുമെന്നും പെഷേഷ്കിയാൻ മുന്നറിയിപ്പ് നൽകി. ശത്രുക്കളുടെ സൈനിക താവളങ്ങൾ നശിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രത്യാക്രമണങ്ങൾ തുടരുകയാണ്. മിഡിൽ ഈസ്റ്റിലെ യു എസ് സൈനികരെ പാർപ്പിക്കുന്ന 27 താവളങ്ങളിലും ടെൽ അവീവിലെ ഇസ്രയേൽ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായാണ് വിവരം. ഖത്തറിലും യു എ ഇയിലും സ്ഫോടനങ്ങൾ തുടരുന്നു.
പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഉൾപ്പെടുന്ന ഒരു ഇടക്കാല കൗൺസിൽ രാജ്യത്തെ മേൽനോട്ടം വഹിക്കുമെന്ന് ഇറാൻ സർക്കാർ അറിയിച്ചു. 24 പ്രവിശ്യകളിലായി നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 201 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഖത്തർ, യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവയുൾപ്പെടെ നിരവധി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഇസ്രയേൽ യു എസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്റെ പ്രതികാര ആക്രമണം. അതേസമയം, കുവൈത്തിൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ അൽ – അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്.
