ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ പേടിസ്വപ്നമായ ന്യൂസിലന്‍ഡിനെ കിംഗ് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ലോകകപ്പില്‍ സെമി ഉറപ്പിച്ചു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
104 പന്തില്‍ 95 റണ്‍സെടുത്ത വിരാട് കോലി 48-ാം ഓവറില്‍ വിജയ സിക്സര്‍ നേടാനുളള ശ്രമത്തില്‍ പുറത്തായത് നിരാശയായി. സെഞ്ചുറി തികച്ചിരുന്നെങ്കില്‍ കോലിക്ക് ഏകദിന സെഞ്ചുറി നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(49) റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു.
കോലിക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി.
വിജയത്തിലേക്ക് 82 റണ്‍സ് വേണ്ടപ്പോള്‍ സൂര്യകുമാര്‍ യാദവിനെ നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജയെ(39*) കൂട്ടുപിടിച്ച് കോലി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു മടങ്ങി. ഷമിയെ കൂട്ടുപിടിച്ച് ജഡേജ വിജയം പൂര്‍ത്തിയാക്കി. സ്കോര്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 273ന് ഓള്‍ ഔട്ട്, ഇന്ത്യ 48 ഓവറില്‍ 274-6.
തുടക്കത്തിൽ 19- 2ലേക്ക് തകർന്നു വീണ ന്യൂസിലൻഡിനെ അർധ സെഞ്ചുറി നേടിയ രചിൻ രവീന്ദ്രയും സെഞ്ചുറി നേടിയ ഡാരിൽ മിച്ചലും ചേർന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 159 റൺസടിച്ചാണ് മികച്ച സ്കോറിനുള്ള അടിത്തറയിട്ടത്. 12 റൺസെടുത്തു നിൽക്കെ രചിൻ രവീന്ദ്രയെ രവീന്ദ്ര ജഡേജയും 59ലും 69ലും നിൽക്കെ ഡാരിൽ മിച്ചലിനെയും ഇന്ത്യ കൈവിട്ടിരുന്നു. രചീൻ രവീന്ദ്ര 87 പന്തിൽ 75 റൺസടിച്ചപ്പോൾ മിച്ചൽ 127 പന്തിൽ 130 റൺസെടുത്തു. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റെടുത്തപ്പോൾ കുൽദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു.