ഡെൽഹിയിൽ ബി ജെ പിക്ക് സ്വർണ തളികയിൽ വച്ച് അധികാരം നൽകിയത് കോൺഗ്രസ് ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യ മുന്നണിക്ക് ഒന്നിച്ചു നിൽക്കാനുള്ള സാഹചര്യം ഇല്ലാതാക്കിയത് കോൺഗ്രസിൻ്റെ വല്യേട്ടൻ മനോഭാവമാണന്നും തങ്ങൾ എന്തോ വല്യ സംഭവമാണെന്നാണ് കോൺഗ്രസ് ഇപ്പോഴും കരുതുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു. സി പി എം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് ഗോവിന്ദൻ വിമർശനം ഉന്നയിച്ചത്.
തുടർച്ചയായി നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റു പോലും നേടാൻ കോൺഗ്രസിനായില്ല. ഇതിനിടയിലാണ് മലയാള മനോരമയുടെ കോമഡി. രണ്ടു ശതമാനം വോട്ട് ഡെൽഹിയിൽ കോൺഗ്രസ് അധികം നേടി എന്നാണ് മനോരമയുടെ പുകഴ്ത്തൽ. എന്തിനാണ് ആ രണ്ടു ശതമാനം വോട്ട്, പുഴുങ്ങി തിന്നാനാണോ എന്നും ഗോവിന്ദൻ ചോദിച്ചു. ഹൈന്ദവരാഷ്ട്രം നിർമിക്കാൻ നടത്തുന്ന ബി ജെ പി യുടെ ഓരോ നീക്കവും എതിർത്തു കൊണ്ടല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്നതാണ് സി പി എം ൻ്റെ നിലപാട്.
കോൺഗ്രസുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കലൊന്നും ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. പക്ഷേ, ബി ജെ പിയെ തടയാൻ വിശാലമായ ഐക്യ പ്രസ്ഥാനം രൂപപ്പെടേണ്ടതുണ്ട്. അക്കാര്യം കോൺഗ്രസ് കൂടി മനസിലാക്കി കൊണ്ടും മറ്റുള്ള പാർട്ടികളുമായി സഹവർത്തിത്തത്തോടെ ഇടപെട്ടു കൊണ്ടും മാത്രമേ അത്തരം സഖ്യങ്ങൾ സാധ്യമാക്കി എടുക്കാൻ കഴിയൂ എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
