ഓർമയിലെ ഇന്ന്, മെയ് 25 – വക്കം അബ്ദുൽ ഖാദർ

At Malayalam
2 Min Read

സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു വക്കം ഖാദർ. തിരുവനന്തപുരം ജില്ലയിലെ വക്കം ഗ്രാമത്തിൽ 1917 മേയ് 25 ന് വാവാക്കുഞ്ഞ് – ഉമ്മുസൽമ ദമ്പതികളുടെ മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിൽ സജീവമായി. 1938 ൽ ഖാദറിന് 21 വയസ്സുള്ളപ്പോൾ പിതാവിന്റെ താൽപര്യപ്രകാരം മലേഷ്യയിലേക്ക് പോയി. അവിടെ പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറിംഗ് സെക്ഷനിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും തുടർന്നില്ല. മലേഷ്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിരുന്ന ഇന്ത്യ ഇൻഡിപെൻഡന്റ് ലീഗിൽ ചേർന്നു പ്രവർത്തിച്ചു. ഇൻഡിപെൻഡൻറ് ലീഗുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന മലേഷ്യയിലെ കേരള മുസ്ലിംകളുടെ കൂട്ടായ്മ കേരള മുസ്ലിം യൂനിയന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസ് സ്വാതന്ത്ര്യ പോരാട്ടത്തിന് രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന ഖാദർ മർമപ്രധാന വിഭാഗത്തിന്റെ ചുമതലക്കാരനായി. ഐ എൻ എ ഭടന്മാർക്ക് പരിശീലനത്തിന് രൂപവത്കരിച്ച സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പരിശീലനം പൂർത്തിയാക്കിയശേഷം ഖാദർ ധീരന്മാരുടെ കോർയൂനിറ്റായ ചാവേർ സ്ക്വാഡിൽ പ്രമുഖനായി.

ബ്രിട്ടീഷ് ഭരണം തകർക്കാൻ രഹസ്യനീക്കത്തിന് ഐ എൻ എ നിയോഗിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായി ഇന്ത്യയിലെത്തി. 1942 സെപ്റ്റംബർ 18ന് രാത്രി 10 ന് അവർ മലേഷ്യയിലെ പെനാങ്ക് തുറമുഖത്തുനിന്ന് ഒരു അന്തർവാഹിനിയിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഒമ്പത് ദിവസത്തെ കടലിനടിയിലെ യാത്രക്കു ശേഷം മലബാറിലെ താനൂർ കടപ്പുറത്ത് എത്തി. ഉടൻ പൊലീസ് പിടിയിലാവുകയും പിന്നീട് ബ്രിട്ടീഷ് പട്ടാളം മദ്രാസിലെ സെന്റ് ജോർജ് ഫോർട്ട് ജയിലിൽ അടക്കുകയും ചെയ്തു.
അറസ്റ്റിലായ സംഘത്തെ മദ്രാസ് സെൻട്രൽ ജയിലിലെത്തിച്ച് കൊടുംപീഡനങ്ങൾക്കിരയാക്കി. പിന്നീട് സ്പെഷ്യൽ കോടതിയിൽ വിചാരണനടത്തി ശിക്ഷവിധിച്ചു. ഇവരുടെമേൽ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് കേസെടുത്തത്.

ഇന്ത്യയുടെ ഭരണവ്യവസ്ഥിതിയെ അട്ടിമറിക്കാൻ ജപ്പാന്റെ പ്രതിഫലംപറ്റുന്ന ഏജന്റായി പ്രവർത്തിച്ചുവെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാറിന്റെ രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത് രാജാധികാരത്തെ അപമാനിച്ചുവെന്നുമാണ് ഖാദറിന്റെയും സംഘത്തിന്റെയും പേരിൽ ചുമത്തിയ കുറ്റം. വക്കം ഖാദർ, ഫൗജാസിങ്, സത്യേന്ദ്ര ചന്ദ്ര ബർഹാൻ, ബോണി ഫെയ്സ് പെരേര, അനന്തൻ നായർ എന്നിവരെ അഞ്ചുവർഷത്തെ കഠിനതടവിനുശേഷം തൂക്കിക്കൊല്ലാൻ വിധിച്ചു. അപ്പീൽ കോടതിയിൽ തിരുവനന്തപുരംകാരനായ ബോണി ഫെയ്സ് മാത്രം രക്ഷപ്പെട്ടു. 1943 സെപ്റ്റംബർ 10 ന് ഖാദറിനെയും സംഘത്തെയും തൂക്കിലേറ്റി.

- Advertisement -

മരണത്തിനു മുമ്പ് പിതാവിനും സുഹൃത്ത് ബോണി ഫെയ്സിനും അയയ്ക്കാനായി നൽകിയ കത്തുകൾ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഐ എൻ എ ഹീറോ വക്കം ഖാദർ എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വക്കം ഖാദറിന്റെയും ഫൗജാ സിംഗിന്റെയും സത്യേന്ദ്ര ചന്ദ്ര ബർഹാന്റെയും ഓർമ്മയക്കായി 1998 ൽ തപാൽ വകുപ്പ് സ്റ്റാമ്പും പ്രഥമ ദിന കവറും പുറത്തിറക്കിയിട്ടുണ്ട്.
വക്കം കായിക്കരയിൽ വക്കം ഖാദർ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment