ഓർമയിലെ ഇന്ന്; മെയ് 7, രബീന്ദ്രനാഥ ടാഗോർ

At Malayalam
2 Min Read

“പാടണമെന്നുണ്ടീ രാഗത്തില്‍
പാടാന്‍സ്വരമില്ലല്ലോ
പറയണമെന്നുണ്ടെന്നാലതിന്നൊരു
പദം വരുന്നീലല്ലോ
പ്രാണനുറക്കെ കേണീടുന്നു
പ്രഭോ പരാജിതനിലയില്‍;
നിബദ്ധനിഹ ഞാന്‍ നിന്‍ ഗാനത്തില്‍
നിരന്തമാകിയ വലയില്‍…”

1913 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഭാരതത്തിലെത്തിച്ച വിശ്വമഹാകവി രബീന്ദ്രനാഥ് ടഗോറിന്റെ ഗീതാഞ്ജലി എന്ന കൃതിയിലെ പ്രശസ്തമായ, അർത്ഥവത്തായ വരികളാണിത് . ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിച്ചതും ടഗോറാണ്. 3,000 കവിതകളടങ്ങിയ 100 കവിതാ സമാഹാരങ്ങൾ , 2,300 ഗാനങ്ങൾ , 50 നാടകങ്ങൾ , കലാഗ്രന്ഥങ്ങൾ , ലേഖനസമാഹാരങ്ങൾ എന്നിവ സമ്മാനിച്ച ബഹുമുഖ പ്രതിഭയായിരുന്നു ടഗോർ . ഏറ്റവുമൊടുവിൽ അറുപത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹം ചിത്രകാരനും കൂടിയായി . വരച്ചു തീർത്തത് 3,000-ത്തിലധികം ചിത്രങ്ങൾ . എഴുത്തുകാരനും ഗായകനും നടനും ചിത്രകാരനും സംഗീതജ്ഞനും തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും സഞ്ചാരിയും ആയി , ബംഗാളി സാഹിത്യത്തേയും സംഗീതത്തേയും ഒറ്റയ്ക്ക് പുനര്‍നിര്‍മ്മിച്ച പ്രതിഭയുടെ സംഗമഭൂമിയെന്നും ടഗോറിനെ വിളിക്കാം . ദേബേന്ദ്രനാഥ് ടഗോറിന്റെയും ശാരദാ ദേവിയുടെയും 14 മക്കളിൽ ഏറ്റവും ഇളയ മകനായി 1861 മേയ് 7ന് കൽക്കത്തയിൽ ജനിച്ചു രബീന്ദ്രനാഥ്.

- Advertisement -

എട്ടാമത്തെ വയസ്സിൽ ആദ്യ കവിത രചിച്ചു , പതിനാറാം വയസ്സിൽ ‘ഭാനുസിംഹൻ’ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി . 1877 -ൽ ചെറുകഥകളും നാടകങ്ങളും രചിച്ചു . 1878-ല്‍ പഠനത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് പുറപ്പെട്ടു. അഭിഭാഷകനാകുക എന്നതായിരുന്നു മോഹം . എന്നാല്‍ പഠനത്തില്‍ താല്‍പ്പര്യം തോന്നാത്ത ടഗോര്‍ 17മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി . കവിതയും ചെറുകഥകളും നാടകങ്ങളും എഴുത്തു തുടങ്ങി. ഒന്നരക്കൊല്ലക്കാലം ഇംഗ്ലണ്ടില്‍ കഴിച്ചുകൂട്ടിയിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ടഗോര്‍ ‘സാധന’ എന്ന ബംഗാളി മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി . 1891 ഡിസംബര്‍ ഒന്നിന് ശാന്തിനികേതനം സ്ഥാപിച്ചു . 1920-ല്‍ ശാന്തിനികേതനം വിശ്വഭാരതിയാക്കി പരിഷ്‌ക്കരിച്ചു.

1912-ല്‍ ഗീതാഞ്ജലി ബംഗാളി ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ഇത് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴാണ് ജനശ്രദ്ധ നേടിയത്. 1913-ല്‍ ഗീതാഞ്ജലി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടഗോറിനെ അര്‍ഹനാക്കി . ഗോറ എന്ന ഒരു നോവലും അദ്ദേഹത്തിന്റേതായിട്ടുണ്ട് . മാനസി , സോനാല്‍തരി , പരിശേഷ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍ . ബംഗ്ലാദേശിന്റെ ദേശീയഗാനവും ശ്രീലങ്കയുടെ ദേശീയഗാനവും ടഗോറിന്റെ രചനയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ നൽകിയ ‘സര്‍’ സ്ഥാനം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് അദ്ദേഹം തിരിച്ചു നല്‍കി . 1941 ഓഗസ്റ്റ് 7ന് അന്തരിച്ചു.

Share This Article
Leave a comment