ഓർമയിലെ ഇന്ന്; മെയ് 7, രബീന്ദ്രനാഥ ടാഗോർ

At Malayalam
2 Min Read

“പാടണമെന്നുണ്ടീ രാഗത്തില്‍
പാടാന്‍സ്വരമില്ലല്ലോ
പറയണമെന്നുണ്ടെന്നാലതിന്നൊരു
പദം വരുന്നീലല്ലോ
പ്രാണനുറക്കെ കേണീടുന്നു
പ്രഭോ പരാജിതനിലയില്‍;
നിബദ്ധനിഹ ഞാന്‍ നിന്‍ ഗാനത്തില്‍
നിരന്തമാകിയ വലയില്‍…”

1913 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഭാരതത്തിലെത്തിച്ച വിശ്വമഹാകവി രബീന്ദ്രനാഥ് ടഗോറിന്റെ ഗീതാഞ്ജലി എന്ന കൃതിയിലെ പ്രശസ്തമായ, അർത്ഥവത്തായ വരികളാണിത് . ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിച്ചതും ടഗോറാണ്. 3,000 കവിതകളടങ്ങിയ 100 കവിതാ സമാഹാരങ്ങൾ , 2,300 ഗാനങ്ങൾ , 50 നാടകങ്ങൾ , കലാഗ്രന്ഥങ്ങൾ , ലേഖനസമാഹാരങ്ങൾ എന്നിവ സമ്മാനിച്ച ബഹുമുഖ പ്രതിഭയായിരുന്നു ടഗോർ . ഏറ്റവുമൊടുവിൽ അറുപത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹം ചിത്രകാരനും കൂടിയായി . വരച്ചു തീർത്തത് 3,000-ത്തിലധികം ചിത്രങ്ങൾ . എഴുത്തുകാരനും ഗായകനും നടനും ചിത്രകാരനും സംഗീതജ്ഞനും തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും സഞ്ചാരിയും ആയി , ബംഗാളി സാഹിത്യത്തേയും സംഗീതത്തേയും ഒറ്റയ്ക്ക് പുനര്‍നിര്‍മ്മിച്ച പ്രതിഭയുടെ സംഗമഭൂമിയെന്നും ടഗോറിനെ വിളിക്കാം . ദേബേന്ദ്രനാഥ് ടഗോറിന്റെയും ശാരദാ ദേവിയുടെയും 14 മക്കളിൽ ഏറ്റവും ഇളയ മകനായി 1861 മേയ് 7ന് കൽക്കത്തയിൽ ജനിച്ചു രബീന്ദ്രനാഥ്.

- Advertisement -

എട്ടാമത്തെ വയസ്സിൽ ആദ്യ കവിത രചിച്ചു , പതിനാറാം വയസ്സിൽ ‘ഭാനുസിംഹൻ’ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി . 1877 -ൽ ചെറുകഥകളും നാടകങ്ങളും രചിച്ചു . 1878-ല്‍ പഠനത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് പുറപ്പെട്ടു. അഭിഭാഷകനാകുക എന്നതായിരുന്നു മോഹം . എന്നാല്‍ പഠനത്തില്‍ താല്‍പ്പര്യം തോന്നാത്ത ടഗോര്‍ 17മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി . കവിതയും ചെറുകഥകളും നാടകങ്ങളും എഴുത്തു തുടങ്ങി. ഒന്നരക്കൊല്ലക്കാലം ഇംഗ്ലണ്ടില്‍ കഴിച്ചുകൂട്ടിയിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ടഗോര്‍ ‘സാധന’ എന്ന ബംഗാളി മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി . 1891 ഡിസംബര്‍ ഒന്നിന് ശാന്തിനികേതനം സ്ഥാപിച്ചു . 1920-ല്‍ ശാന്തിനികേതനം വിശ്വഭാരതിയാക്കി പരിഷ്‌ക്കരിച്ചു.

1912-ല്‍ ഗീതാഞ്ജലി ബംഗാളി ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ഇത് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴാണ് ജനശ്രദ്ധ നേടിയത്. 1913-ല്‍ ഗീതാഞ്ജലി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടഗോറിനെ അര്‍ഹനാക്കി . ഗോറ എന്ന ഒരു നോവലും അദ്ദേഹത്തിന്റേതായിട്ടുണ്ട് . മാനസി , സോനാല്‍തരി , പരിശേഷ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍ . ബംഗ്ലാദേശിന്റെ ദേശീയഗാനവും ശ്രീലങ്കയുടെ ദേശീയഗാനവും ടഗോറിന്റെ രചനയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ നൽകിയ ‘സര്‍’ സ്ഥാനം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് അദ്ദേഹം തിരിച്ചു നല്‍കി . 1941 ഓഗസ്റ്റ് 7ന് അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment