യു.എസിലെ ഒറിഗണിൽ ഒരാൾക്ക് ബ്യൂബോണിക് പ്ലേഗ് കേസ് സ്ഥിരീകരിച്ചു. വളർത്തുപൂച്ചയിൽ നിന്ന് പകർന്നതാകാമെന്നാണ് കരുതുന്നത്. വളർത്തു മൃഗങ്ങളിൽ നിന്ന് ബ്യൂബോണിക് പ്ലേഗ് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂർവമായാണ്. ഡെസ്യൂട്ട്സ് കൗണ്ടി സ്വദേശിയായ രോഗിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. രോഗിയുടെ നില തൃപ്തികരമാണ്.രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനായത് രക്ഷയായി. രോഗിയുമായും വളർത്തു പൂച്ചയുമായും സമ്പർക്കം പുലർത്തിയവരെ അധികൃതർ തിരിച്ചറിഞ്ഞു. രോഗവ്യാപനം തടയാനുള്ള നടപടികളും സ്വീകരിച്ചു. എന്നാൽ, വളർത്തുപൂച്ചയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
അതേ സമയം, വടക്കൻ ചൈനയിലെ ഇന്നർ മംഗോളിയ, വടക്കുകിഴക്കൻ നിംഗ്ഷിയാ മേഖലകളിൽ ബ്യൂബോണിക് പ്ലേഗ് കേസുകൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ബാക്ടീരിയ രോഗമായ പ്ലേഗിന്റെ മൂന്ന് രൂപങ്ങളിൽ ഒന്നാണ് ബ്യൂബോണിക് പ്ലേഗ്. പനി, ശരീരവേദന, ചുമ, വിറയൽ തുടങ്ങിയവയാണ് ബ്യൂബോണിക് പ്ലേഗിന്റെ ലക്ഷണങ്ങൾ. പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ മാത്രം ഏകദേശം 50 ദശലക്ഷത്തോളം പേരുടെ ജീവനാണ് ബ്യൂബോണിക് പ്ലേഗ് കവർന്നത്. അതായത്, യൂറോപ്പിന്റെ അന്നത്തെ ജനസംഖ്യയുടെ പകുതിയോളം ബ്ലാക്ക് ഡെത്ത് തുടച്ചു നീക്കിയിരുന്നു. എന്നാൽ, ഇന്ന് ശരിയായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ സാധിക്കും. പ്ലേഗ് ബാധയുള്ള ജീവികളുമായി സമ്പർക്കത്തിലേർപ്പെട്ട മനുഷ്യരിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം
