ഓർമയിലെ ഇന്ന്: ഫെബ്രുവരി 11- കവി വിനയചന്ദ്രൻ

At Malayalam
3 Min Read

ചൊൽക്കവിതകൾക്ക് ജീവൻ നൽകിയ ഡി. വിനയചന്ദ്രന്റെ 11-ാം ചരമവാർഷികം

കൂന്തച്ചേച്ചിക്കു കുഞ്ഞില്ല
കൂട്ടില്ല പൊന്നാങ്ങളമാരില്ല
അമ്മാവന്‍മാരില്ല.
കിഴക്കോട്ടു കാറ്റായിട്ടമ്മ പിരിഞ്ഞന്നേ
പടിഞ്ഞാട്ടു നിഴലായിട്ടച്ഛന്‍ പിരിഞ്ഞന്നേ
കൂന്തച്ചേച്ചിക്കു കുഞ്ഞില്ല കൂട്ടില്ല….

- Advertisement -

ചൊൽക്കവിതകൾക്ക് മലയാളത്തിൽ ജീവൻ നൽകിയ
ഭംഗിയുള്ള കവിതകൾക്ക് ജൻമം നൽകിയ
കവിയായിരുന്നു വിനയചന്ദ്രൻ. ആലാപനത്തിലെ മൗലികത അദ്ദേഹത്തിന്റെ കവിതകളെ കൂടുതൽ ജനപ്രിയമാക്കി. മലയാള കവിത പഴമയുടെ സൗന്ദര്യത്തിൽ മതിമറന്നു നിൽക്കുകയായിരുന്നു. ആ കവിതയെ കൈപിടിച്ച് പുതിയ വഴികളിൽ നടത്തി സ്വന്തമായി അപരവ്യക്തിത്വം നൽകുവാൻ വിനയചന്ദ്രൻ വഹിച്ച പങ്ക് ഒട്ടും ചെറുതല്ല.

വീട്ടിലേക്കുള്ള വഴികൾ തേടി നടക്കുന്നതിനിടയിൽ അകാലത്തിൽ വഴികൾ നഷ്ടപ്പെട്ടു മാഞ്ഞു പോയ കവിയായിരുന്നു ഡി വിനയചന്ദ്രൻ. വായനക്കാരുടെ സ്വന്തം അവധൂതൻ അവിവാഹിതനായി കവിതയ്ക്ക് വേണ്ടി ജീവിതമെന്നോ ജീവിതത്തിനു വേണ്ടി കവിതയെന്നോ പറയാൻ മോഹിച്ചു കവിതയിലേയ്ക്ക് ഇറങ്ങി നടന്ന ആധുനിക വായനക്കാരുടെ സ്വന്തം വിനയചന്ദ്രൻ മാഷ്‌.

1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയ സാഹിത്യ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. തന്റെ കവിതകൾ അതിമനോഹരമായി വേദികളിൽ ചൊല്ലി തരംഗങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് നിഷ്പ്രയാസം കഴിഞ്ഞിരുന്നു. മലയാളത്തിലെ പ്രശസ്തനായ ഒരു നിരൂപകനോട്‌ തന്റെ ഒരു കവിതയുടെ പേരിൽ ബഹളമുണ്ടാക്കിയതിന്, കോളേജിൽ നിന്ന് കിട്ടിയ മെമ്മോയുടെ ഓർമ്മയ്ക്കായി ആണു അക്കാദമി പുരസ്കാരം ലഭിച്ച ‘നരകം ഒരു പ്രേമകവിതയെഴുതുന്നു’ എന്ന കൃതി പ്രകാശിതമാകുന്നത്. വിവാദങ്ങളെയും വേദനകളെയും ആനന്ദങ്ങളേയുമൊക്കെ കവിതകൾക്കുള്ളിലേക്ക് സന്നിവേശിപ്പിച്ചു അതുറക്കെ പാടി ആസ്വാദകരെ ആനന്ദിപ്പിക്കുക മാത്രം ചെയ്യുന്ന വിനയചന്ദ്രൻ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾക്കും ഏറ്റവും പ്രിയപ്പെട്ട കവിത്വം നിറഞ്ഞ അധ്യാപകനായിരുന്നു.

ഒരു കവി അദ്ധ്യാപകൻ ആവുക എന്ന് വച്ചാൽ കവിതകളുടെ നല്ല കാലമാണ് ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക്. കാരണം നന്നായി ചൊല്ലാനറിയുന്ന കവികളുടെ ക്ലാസ്സുകൾ അതിമനോഹരമായ ഒരു ഷേക്സ്പീരിയൻ നാടകം കാണുന്നത് പോലെ രസകരമാണ്. ഡി വിനയചന്ദ്രന്റെ അധ്യാപന ജീവിതത്തിൽ അദ്ദേഹത്തെ കേട്ട വിദ്യാർത്ഥിൾക്കും ഇതേ അനുഭവം തന്നെയായിരുന്നു പങ്കു വയ്ക്കാൻ ഉണ്ടായിരുന്നത്. കവിതകൾ മാത്രമായിരുന്നില്ല കവിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നിരുന്നത്. മരങ്ങളും പുഴകളും ഒക്കെ വിനയചന്ദ്രൻ എന്ന കവിയെ ഏറെ ചിന്തിപ്പിക്കുകയും ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.

” വീട്ടിലേക്കെന്നു പോകുന്നു ചോദിക്കുന്നു കൂട്ടുകാര്‍, കൂട്ടുകിടക്കുന്ന പുസ്‌തകക്കൂട്ടങ്ങള്‍,
പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്‌, കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍”. വീട്ടിലേയ്ക്കുള്ള വഴികൾ ഓരോ നിമിഷവും തേടിക്കൊണ്ടിരുന്ന ഒരു മനസ്സ് ഇപ്പോഴും കവിയ്ക്കുണ്ടായിരുന്നു. വായനയ്ക്കായി കാത്തു കിടക്കുന്ന പുസ്തകങ്ങളും ഒരു തലോടലിനായി കൊതിയ്ക്കുന്ന അവിടുത്തെ പ്രകൃതിയും അദ്ദേഹത്തിലെ മനുഷ്യനെ ഇപ്പോഴും ഹരം കൊള്ളിച്ചിരുന്നു. അതുകൊണ്ട് തന്നെ തന്റെ കൃതികളിൽ പലതും അദ്ദേഹം മരങ്ങൾക്കും മണ്ണിനും തന്നെയാണ് സമർപ്പിച്ചത്.

2013 ൽ ശ്വാസകോശ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്ത് ആ അവസാന ശ്വാസവും നിലക്കുമ്പോൾ കവിതകളെ സ്നേഹിക്കുന്ന മലയാളിയ്ക്ക് അതൊരു ആഘാതം തന്നെയായിരുന്നു. അലഞ്ഞു നടക്കുന്ന ഒരു കവിയായ്‌… മലയാളിയുടെ പ്രിയ വിനയചന്ദ്രൻ മാഷ്‌ എന്നും ഓർമ്മകളിൽ ജീവിക്കുന്നു.

കൃതികൾ : നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെ കവിതകൾ, ദിശാസൂചി, കായിക്കരയിലെ കടൽ, വീട്ടിലേയ്ക്കുള്ള വഴി, സമയ മാനസം, സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങൾ),
പൊടിച്ചി, ഉപരികുന്ന് (നോവൽ),
പേരറിയാത്ത മരങ്ങൾ (കഥകൾ),
വംശഗാഥ (ഖണ്ഡകാവ്യം), കണ്ണൻ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ),
നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ),
ജലംകൊണ്ട് മുറിവേറ്റവൻ (ലോർക കവിതകളുടെ പരിഭാഷ),
ആഫ്രിക്കൻ നാടോടിക്കഥകൾ (പുനരഖ്യാനം), ദിഗംബര കവിതകൾ (പരിഭാഷ)
എഡിറ്റ് ചെയ്തവ, യൂണിവേഴ്സിറ്റി കോളെജ് കവിതകൾ, കർപ്പൂരമഴ (പി.യുടെ കവിതകൾ)
ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ. പുരസ്കാരങ്ങൾ

കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു.
ആശാൻ സ്മാരക കവിതാ പുരസ്കാരം 2006
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1992) – ‘നരകം ഒരു പ്രേമകവിതയെഴുതുന്നു‘ എന്ന കൃതിക്ക്.

Share This Article
Leave a comment