ലോകത്ത് ആദ്യമായി മനുഷ്യന്റെ തലച്ചോറിൽ വിജയകരമായി ചിപ്പ് ഘടിപ്പിച്ചിരിക്കുകയാണ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കമ്പനിയായ ന്യൂറാലിങ്ക്. ഒരു രോഗിയിൽ ബ്രെയിൻ ചിപ്പ് സ്ഥാപിച്ചെന്നും അദ്ദേഹം സുഖംപ്രാപിച്ചുവരുകയാണെന്നും ആദ്യ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും ഇലോൺ മസ്ക് എക്സിൽ കുറിച്ചു. മൃഗങ്ങളിലെ പരീക്ഷണത്തിനു ശേഷം കഴിഞ്ഞവർഷം മേയിലാണ് മനുഷ്യരിൽ ചിപ് പരീക്ഷിക്കാൻ ഇലോൺ മസ്കിന്റെ ന്യൂറാലിങ്കിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയത്.
പ്രിസൈസ് റോബോട്ടിക്കലി ഇംപ്ലാന്റഡ് ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫേസ് എന്നാണ് ഈ പരീക്ഷണത്തെ വിളിക്കുന്നത്. മനുഷ്യന്റെ തലച്ചോറുമായി നേരിട്ട് ആശയവിനിമയം സ്ഥാപിക്കുകയാണ് ‘ന്യൂറാലിങ്ക് ചിപ്പു’കളുടെ ലക്ഷ്യം. റോബട്ടിക് സർജറിയിലൂടെ തലച്ചോറിൽ സ്ഥാപിക്കുന്ന ചിപ്, നാഡീവ്യൂഹവുമായി ബന്ധപ്പെടുന്നു. തലച്ചോറിൽനിന്നുള്ള ന്യൂറോൺ സിഗ്നലുകൾ ചിപ് പിടിച്ചെടുത്ത് വയർലെസായി തൊട്ടടുത്തുള്ള കംപ്യൂട്ടറിലെയോ മൊബൈലിലെയോ ആപ്പിലെത്തുന്നതാണ് പരീക്ഷണം.
