രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ടു പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റു ചെയ്തു. പാകിസ്താൻ ചാരസംഘടനയായ ഐ എസ് ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാക് ഗുണ്ടാസംഘങ്ങളുമായി ചേർന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി എ ടി എസ് അറിയിച്ചു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി തുഷാർ ചൗഹാൻ എന്ന ഹിസ്ബുള്ള അലി ഖാൻ (20), ഡൽഹി ഓൾഡ് സീമാപുരി സ്വദേശി സമീർ ഖാൻ (20) എന്നിവരാണ് പിടിയിലായത്.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തകർക്കാൻ ഐ എസ് ഐയുടെ നിർദേശപ്രകാരം പാകിസ്താനിലെ ഗുണ്ടാസംഘങ്ങളും ഭീകര സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഇന്ത്യയിലെ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുകയും ‘സ്ലീപ്പർ സെല്ലുകളിൽ’ ചേർക്കുകയും ഭീകരാക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുകയുമാണ് ഇവരുടെ രീതി. ഗൂഢാലോചനയുടെ ഭാഗമായി തുഷാർ ചൗഹാനും സമീർ ഖാനും പാകിസ്ഥാനിലെ ഗുണ്ടകളായ ഷഹ്സാദ് ഭട്ടി, ആബിദ് ജാട്ട് എന്നിവരുമായി ബന്ധം സ്ഥാപിച്ചു. ഇന്ത്യയിൽ ആക്രമണത്തിന് ഇവർ പദ്ധതിയിടുന്നതിനിടെ വിവരം ലഭിച്ച എ ടി എസ് നോയിഡയിൽ വച്ച് ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്.
