തൃക്കാക്കര എം എൽ എ ഉമാ തോമസിനെതിരെ കോൺഗ്രസിൽ പടയൊരുക്കം. കഴിഞ്ഞ മൂന്നു വർഷമായി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ ഉമാ തോമസ് വൻ പരാജയമാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ എ ഐ സി സി നേതൃത്വത്തിന് പരാതി നൽകി.
എം എൽ എ ഫണ്ട് വിനിയോഗിക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചതായും പരാതിയിൽ ആരോപിക്കുന്നു. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കാണ് അഞ്ചു വ്യത്യസ്ത പരാതികൾ ലഭിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുത് എന്നാണ് പ്രവർത്തകരുടെ പ്രധാന ആവശ്യം. മണ്ഡലത്തിലെ സാധാരണക്കാരായ പ്രവർത്തകരുമായി എം എൽ എയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും വികസന കാര്യങ്ങളിൽ തൃക്കാക്കര പിന്നോട്ടു പോയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പി ടി തോമസിന്റെ വിയോഗത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് വിജയിച്ചത്. എന്നാൽ, ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശിക നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇപ്പോൾ പരസ്യമായ അതൃപ്തിയിലേക്ക് നയിച്ചിരിക്കുകയാണ്.
അതേസമയം പരാതിക്കു പിന്നിൽ പ്രതിപക്ഷ നേതാവാണെന്ന് ആക്ഷേപമാണ് എം എൽ എയുമായി ബന്ധപ്പെട്ടവർ ഉയർത്തുന്നത്.
