മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് മുൻ എക്സിക്യൂട്ടിവ് ഓഫിസർ ടി ടി വിനോദൻ 60 പവനോളം സ്വർണം തട്ടിയെടുത്തതായി വിവരങ്ങൾ പുറത്തുവന്നിരുന്നു.
ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ 21 പവനോളം സ്വർണം നഷ്ടപ്പെട്ട സംഭവമാണ് ആദ്യം പുറത്തുവന്നത്. വിനോദന്റെ അനാസ്ഥയിൽ പത്തേക്കറോളം ഭൂമി നഷ്ടപ്പെട്ടതായും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. സ്വർണം നഷ്ടമായതിൽ ക്ഷേത്രം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ അവിടെ ഭക്തർ സമർപ്പിച്ച 11 പവൻ സ്വർണാഭരണങ്ങൾ കാണാതായതായും തെളിഞ്ഞിരുന്നു. വിനോദനു ചുമതലയുണ്ടായിരുന്ന കാലയളവിൽ ക്ഷേത്രങ്ങളിലെ സ്വർണം സംബന്ധിച്ച് ദേവസ്വം ബോർഡ് വിശദമായ പരിശോധന നടത്തിവരികയാണ്.
