അടിക്കു തിരിച്ചടി , യു എസ് ഉത്പന്നങ്ങള്‍ക്കും പണി കൊടുക്കണമെന്ന് ശശി തരൂർ

At Malayalam
2 Min Read

ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കു പകരമായി അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കുത്തനെ ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് എം പിയായ ശശി തരൂര്‍. യു എസ് ഉൽപ്പനങ്ങൾക്ക് ഇറക്കുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തണമെന്ന് അദ്ദേഹം ഡെല്‍ഹിയില്‍ പറഞ്ഞു.

യു എസ് തീരുവ ഉയര്‍ത്തിയ നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ത്യ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ഫലം കണ്ടില്ലെങ്കില്‍ യു എസ് ഇറക്കുമതികള്‍ക്ക് തീരുവ അന്‍പത് ശതമാനമാക്കി ഉയര്‍ത്തണം. തീരുവ ഉയര്‍ത്തുന്നതില്‍ അമേരിക്ക ചൈനക്ക് 90 ദിവസത്തെ സമയപരിധി നല്‍കി. എന്നാല്‍ നമുക്കട നല്‍കിയത് മൂന്നാഴ്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിലവില്‍ യു എസ് ഇറക്കുമതിക്ക് പതിനേഴ് ശതമാനം തീരുവയാണ് ഈടാക്കുന്നത്. അത് മാറ്റി യു എസ് ഇറക്കുമതികള്‍ക്ക് തീരുവ അന്‍പത് ശതമാനമാക്കി ഉയര്‍ത്തണം. നമ്മോട് യു എസ് അങ്ങനെ ചെയ്താല്‍ തിരിച്ചും അതേ രീതിയില്‍ ചെയ്യണമെന്നും തരൂര്‍ പറയുന്നു.

റഷ്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് എണ്ണയും പ്രകൃതി വാതകങ്ങളും ലഭിക്കുന്നത്. രാജ്യത്തിന്റെ വികസനപ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു.

തീരുവ കുത്തനെ ഉയര്‍ത്തിയ അമേരിക്കയുടെ നിലപാടിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരോക്ഷമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ താല്‍പര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ വില നല്‍കേണ്ടി വന്നേക്കാമെങ്കിലും കര്‍ഷകര്‍ക്കായി അതിനു തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ താല്‍പര്യത്തിനാണ് നമ്മുടെ ഏറ്റവും വലിയ മുന്‍ഗണന. കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യങ്ങളില്‍ ഒരിക്കലും രാജ്യം വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് എനിക്ക് വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വന്നേക്കാം. പക്ഷേ, ഞാന്‍ തയാറാണ – എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

- Advertisement -

കഴിഞ്ഞ ആഴ്ച ചുമത്തിയ 25 ശതമാനം പകരം തീരുവ യു എസ് ഇരട്ടിയാക്കിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് തീരുവ 50 ശതമാനമാക്കിയത്. ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും. ഇന്നലെ പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 27 നും. തീരുവ വര്‍ധിപ്പിച്ചതോടെ കയറ്റുമതി മേഖല വലിയ തിരിച്ചടി നേരിടുമെന്നാണ് റിപ്പോർട്ട്.

Share This Article
Leave a comment