അപൂർമായ ഒരു ശസ്ത്രക്രിയക്ക് സാക്ഷ്യം വഹിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ്. ഒരു ഇരുപത്തി അഞ്ചുഞ്ചുകാരന്റെ മൂത്രനാളിയില്‍ നിന്ന് മൂന്നു മീറ്ററോളം നീളം വരുന്ന ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതാണ് ആ സംഭവം. ഏകദേശം രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ ജീവന്‍ ഡോക്ടർമാർ രക്ഷിച്ചെടുത്തത്. ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയര്‍ പല കഷണങ്ങളായി മുറിച്ചാണ് യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഇത് പുറത്തെടുത്തത്.
ഇലക്ട്രിക് ഇന്‍സുലേറ്റഡ് വയര്‍ യുവാവ് സ്വന്തമായി മൂത്രനാളിയിൽ കുത്തിക്കയറ്റിയതാണെന്ന് പറയുന്നു.യുവാവിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ഇലക്ട്രിക് വയര്‍ മൂത്രസഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് ഡോക്ടർമാർ കണ്ടെത്തിയത്. ഇയാൾ എന്തിനാണ് ഇങ്ങനെ സ്വയം ചെയ്തതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവാവ് ആരോഗ്യം വീണ്ടെടുത്തു വരുന്നതായി മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചു.