എറണാകുളത്ത് ഒരു സ്കൂളിലെ പ്രഥമാധ്യാപകനെതിരെ നൽകിയ പരാതി പിൻവലിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് വൻ തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ സ്കൂളിലെ പി ടി എ പ്രസിഡന്റും മുൻ പി ടി എ ഭാരവാഹികളും ഉൾപ്പെടെ നാലു പേരെ വിജിലൻസ് അറസ്റ്റു ചെയ്തു. പരാതി ഒതുക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന പേരിൽ പണം വാങ്ങാൻ ടു വീലർ ഷോറൂമിലെ സർവീസ് മാനേജരെയാണ് സംഘം ചുമതലപ്പെടുത്തിയത്. ഇയാളും സ്കൂളിലെ പി ടി എ പ്രസിഡന്റും ഉൾപ്പെടെയുള്ളവരുമാണ് പണം വാങ്ങവെ വിജിലൻസിൻ്റെ പിടിയിലായത്.
‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ’ ഭാഗമായി എറണാകുളം മധ്യമേഖല വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് ഇവർ പിടിക്കപ്പെട്ടത്. ഏറണാകുളം ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിലെ മുൻ പി ടി എ എക്സിക്യൂട്ടീവ് മെമ്പർ പ്രസാദ്, ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ് ബിജു തങ്കപ്പൻ, പി ടി എ എക്സിക്യൂട്ടീവ് മെമ്പർ അലേഷ്, തിരുവനന്തപുരം ആറ്റിങ്ങലിലെ ടൂവീലർ ഷോറൂം മാനേജരായ രാകേഷ് റോഷൻ എന്നിവരാണ് കേസിൽ പിടിയിലായത്.