പാലക്കാട് കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന നാലു വിദ്യാർത്ഥികളും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. റോഡു വക്കിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സിമൻ്റ് ലോറി ഭാഗികമായി ഉയർത്തിയിട്ടുണ്ട്. ലോറിക്കടിയിൽ അഞ്ചു കുട്ടികൾ ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്.
മരിച്ച മൂന്നു പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും തച്ചമ്പാറ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ച നാലുപേരും പെൺകുട്ടികളാണ്. പരിക്കേറ്റ രണ്ടു ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലൽ ചികിത്സയിലാണ്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.
അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പിന്നാലെ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥികളാണ് മരണത്തിന് കീഴടങ്ങിയത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്കൂളിനു സമീപത്ത് വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. സിമൻ്റ് കയറ്റി വന്ന ലോറി വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചുകയറിയശേഷം സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ലോറി ഉയർത്തിയത്. നിരവധി ആംബുലൻസുകളിലായാണ് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രികളിലെത്തിച്ചത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വലിയ ഗതാഗതക്കുരുക്കുമുണ്ടായി
