സംസ്ഥാനത്തെ 85 ശതമാനം ക്വാറികളും അനധികൃതമാണെന്നും ക്വാറികളുടെ പ്രവർത്തനം അതതു പ്രദേശത്തുള്ളവരെ ഏൽപ്പിയ്ക്കണമെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ. കേരളത്തിൽ എത്ര ക്വാറികൾ പ്രവർത്തിയ്ക്കുന്നുണ്ട് എന്ന കണക്ക് ആരുടെയെങ്കിലും കയ്യിൽ ഉണ്ടോയെന്നും ഗാഡ്ഗിൽ ചോദിച്ചു. വയനാട് കല്പറ്റയിൽ പ്രകൃതി സംരക്ഷണ സമിതി നടത്തിയ പരിസ്ഥിതി സംരക്ഷണ സമ്മേളനത്തിൽ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കവേയാണ് ഗാഡ്ഗിൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ പോലുള്ള തദ്ദേശീയ സംഘങ്ങൾക്ക് നൽകണം. ക്വാറികൾ മുഴുവനും സർക്കാർ ഏറ്റെടുക്കുകയും വേണം. ആഗോള തലത്തിൽ പരിശോധിച്ചാൽ പ്രകൃതി സംരക്ഷണത്തിൽ ഇന്ത്യയുടെ റാങ്ക് വളരെ മോശമാണ്. അത് മാറ്റിയേ മതിയാകു. കൂടാതെ വലിയ റിസോർട്ടുകൾ പ്രകൃതിയ്ക്ക് കനത്ത ആഘാതം ഏൽപ്പിയ്ക്കുന്നുണ്ട്. വയനാടും അതിൻ്റെ ഇരയാണെന്നും ഗാഡ്ഗിൽ പറഞ്ഞു.
ഉരുൾപൊട്ടലിൻ്റെ ആഘാതമേറ്റവരുടെ പുനരധിവാസം കൃത്യമായും ശാസ്ത്രീയമായും നടപ്പാക്കേണ്ടതുണ്ട്. മഹാരാഷ്ട്രയിൽ ഉൾപ്പെടെ ഇത്തരത്തിൽ പ്രകൃതി ദുരന്തങ്ങൾക്കിരയായവരുടെ പുനരധിവാസം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. കൃത്യമായ ആസൂത്രണമില്ലായ്മയാണ് ഇതിനു കാരണം. വയനാട്ടിൽ ഗോവ മാതൃകയാക്കി ഹോം സ്‌റ്റേ ടൂറിസം വന്നാൽ അത് പ്രകൃതിയ്ക്കും ഗുണകരമാകും എന്നാണ് തൻ്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി 25,000 രൂപ തൻ്റെ വകയായി നൽകുമെന്നും മാധവ് ഗാഡ്ഗിൽ അറിയിച്ചു.