ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ 100-ാം ജന്മവാർഷികമാണിന്ന്.
തിരുവിതാംകൂർ രാജകുടുംബത്തിന്റെ തലവനും തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവുമായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ അനുജനും അവസാനത്തെ ഇളയ രാജാവായിരുന്നു ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ.
ചേരവംശത്തിൽ മാർത്താണ്ഡവർമ്മ പദ്മനാഭ ദാസനായി പ്രഖ്യാപിച്ചു കഴിഞ്ഞു വന്ന 55-ാ മത്തെ കിരീടാവകാശിയായിരുന്നു. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ1922 മാർച്ച് 22-ന്
വേണാട് സ്വരൂപത്തിൽ മഹാറാണി സേതുപാർവ്വതി ഭായിയുടെയും കിളിമാനൂർ കൊട്ടാരത്തിലെ രവിവർമ്മ കൊച്ചുകോയി തമ്പുരാന്റെയും മകനായി ജനിച്ചു.1991 ജൂലായ് 19 ന് തിരുവിതാംകൂറിലെ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ അന്തരിച്ചതിനു ശേഷം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഉത്രാടം തിരുനാളിനായിരുന്നു. രാജഭരണം അവസാനിക്കുമ്പോള്‍ ഇളയരാജാവായിരുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 1992-93 കാലത്ത് വിപുലമായ കോടി അർച്ചന നടത്തുന്നതിനും പ്രധാന ബലിക്കല്ലിൽ സ്വർണ്ണം പൂശുന്നതിനും നേതൃത്വം കൊടുത്തത് ഉത്രാടം തിരുനാളാണ്. തിരുവനന്തപുരത്തെ നിരവധി സന്നദ്ധ സംഘടനകളുടെ മുഖ്യരക്ഷാധികാരിയായിരുന്ന അദ്ദേഹം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രി (എസ് യു.ടി) ആരംഭിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു.
1952-ൽ ബാംഗ്ളൂരിലെ പ്ലിമൗത്ത് കമ്പനിയിൽ ഉദ്യോഗസ്ഥനായി ചേർന്ന ഉത്രാടം തിരുനാൾ സാഹിത്യ, കലാരംഗങ്ങളിലും ഫോട്ടോഗ്രഫിയിലും തല്‍പ്പരനായിരുന്നു. ചരിത്ര മുഹൂര്‍ത്തങ്ങളുടെ അടക്കമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ശേഖരം ‘ഉത്രാടംതിരുനാൾ ചിത്രാലയ’ത്തിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. സ്വാതിതിരുനാളിന്റെ ഒട്ടേറെ കീര്‍ത്തനങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പാണപിള്ള അമ്മവീട്ടിൽ പരേതയായ രാധാദേവിപ്പിള്ളയാണ് ഭാര്യ. മക്കൾ പത്മനാഭ വർമയും പാർവതി വർമയും. 2013 ഡിസംബർ 16 ന് നാടുനീങ്ങി. വാഹന പ്രേമിയായ ഉത്രാടം തിരുനാളിന്റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട വാഹനമായിരുന്നു ,തന്റെ യാത്രക്ക് ഏറെ ഉപയോഗിച്ചിരുന്നതും
പട്ടം കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്നതുമായ 1955 മോഡല്‍ മേഴ്‌സിഡസ് ബെന്‍സ് 180 T കാര്‍.പിൽക്കാലത്ത് വ്യവസായി എം എ യൂസഫലിക്ക് അദ്ദേഹമത് സമ്മാനിച്ചിരുന്നു.
