‘ചരിത്രത്തിലെ ഇന്ന്’ ഡിസംബർ -17: വിമാനത്തിനു തുടക്കം

At Malayalam
3 Min Read

ലോകത്താദ്യമായി വായുവിൽ വച്ച് നിയന്ത്രിക്കാവുന്ന വിമാനം നിർമ്മിച്ചത് റൈറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന വിൽബർ റൈറ്റും ഓർവിൽ‍ റൈറ്റുമാണ്‌.1903 ഡിസംബർ 17ന്‌ ഉച്ചയ്ക്ക് 12 മണിയ്ക്ക് അവരിരുവരും ചേർന്ന് നിർമ്മിച്ച വിമാനം 52 സെക്കന്റ് നേരം വായുവിൽ പറന്നു.ഏകദേശം 852 അടി ദൂരമാണ്‌ ആ വിമാനം സഞ്ചരിച്ചത്. അമേരിക്കയിലെ നാട്ടിൻപുറത്തു ജനിച്ചുവളർന്ന, മിൽടൺ റൈറ്റ് എന്ന ഉപദേശിയുടെ (പാസ്റ്റർ) മക്കളാണ് വിൽബറും ഓർവിലും ( റൈറ്റ് സഹോദരന്മാർ എന്ന് പിന്നീട് ഇവർ അറിയപ്പെട്ടു ). ചെറുപ്പം മുതൽ വായുവിൽ പറക്കുന്നതിനെക്കുറിച്ചു സ്വപ്നം കണ്ട ആ സഹോദരങ്ങൾ പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകാരണം സ്കൂളിൽ വെച്ച് പഠനം അവസാനിപ്പിച്ചു.

കുടുംബം പുലർത്താൻ വേണ്ടി സൈക്കിൾ റിപ്പയർ കട നടത്തുകയായിരുന്നു. എന്നാലും പറക്കലിനെക്കുറിച്ചുള്ള പുസ്തകങ്ങൾ പഠിക്കുകയും ഗ്ലൈഡർ, പട്ടം മുതലായവ ഒഴിവുസമയങ്ങളിൽ പറത്തിക്കൊണ്ട് പ്രായോഗിക ജ്ഞാനം നേടുകയും ചെയ്തു. പറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നവർ അന്നു വേറെയും ഉണ്ടായിരുന്നു. അതിൽ പലരും പ്രഗത്ഭർ.ഓട്ടോ ലിലിയെന്താൾ, ഒക്ടോവ് ചാന്യൂട്ട് എന്നീ ശാസ്ത്രജ്ഞന്മാർ ഈ മേഖലയിൽ പ്രശസ്തരായിരുന്നു. അവരിൽ ചിലരെങ്കിലും വായുവിൽ ഉയർന്നു പൊങ്ങുന്ന ഭാരം കുറഞ്ഞ ബലൂണുകളിലാണ് പരീക്ഷണങ്ങൾ നടത്തിയിരുന്നത്.

ഓർവില്ലിനും വിൽബറിനും അതിനോടു വലിയ പ്രിയം തോന്നിയില്ല. അവർ ആഗ്രഹിച്ചത്, വായുവിനെക്കാൾ ഭാരമുള്ള ഒരു വസ്തുവിനെ വായുവിൽ പറപ്പിക്കാൻ കഴിയണം എന്നതായിരുന്നു. എന്നാൽ അന്നത്തെ ഏറ്റവും പ്രശസ്തനായ ഭൗതികശാസ്ത്രജ്ഞനായിരുന്ന കെൽവിൻ പ്രഭു, വായുവിനെക്കാൾ ഭാരമുള്ള ഒരു വസ്തുവിന് പറക്കാനേ കഴിയുകയില്ല എന്നു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് ശാസ്ത്രലോകത്തിൽ വലിയ വിലയുമുണ്ടായി. അതുകൊണ്ടു തന്നെ പലരും വിൽബറും ഓർവിലും ഭ്രാന്തന്മാരാണെന്നു വിധിയെഴുതി.

എന്നാൽ കോളേജിലൊന്നും പഠിച്ചിട്ടില്ലാത്തതു കൊണ്ടായിരിക്കാം, അതൊന്നും അവരെ അലട്ടിയില്ല. വായുവിൽ മുന്നോട്ടുപോകാൻ വെള്ളത്തിൽ ചലിക്കുന്ന നൗകയിലെന്നതുപോലെ യന്ത്രത്തുഴകൾ അഥവാ പ്രൊപ്പല്ലറുകൾ വേണമെന്നവർക്ക് മനസ്സിലായി. അതിനെ ചലിപ്പിക്കാൻ ശക്തമായ ഒരു എൻജിന്റെ ആവശ്യകതയും അവർക്ക് ബോധ്യപ്പെട്ടു. ഒരു നിമിത്തം പോലെ അക്കാലത്ത് യൂറോപ്പിൽ ഡീസലും പെട്രോളും കൊണ്ടു ചക്രങ്ങളെ ചലിപ്പിക്കുന്ന എൻജിനുകൾ കണ്ടുപിടിക്കപ്പെട്ടു. എന്നാലത് ആരും അതു പറക്കാൻ ഉയോഗിച്ചിട്ടില്ലായിരുന്നു.

- Advertisement -

പിന്നെ അതായി അവരുടെ ഒരേയൊരു ചിന്ത.എങ്ങനെ പ്രൊപ്പല്ലർ ചലിപ്പിച്ച് ആവശ്യമുള്ള ‘ത്രസ്റ്റ്’ (മുൻഗതി) ഉത്പാദിപ്പിക്കാം എന്നത്. പല പരീക്ഷണങ്ങൾക്കുമായിതങ്ങളുടെ സമ്പാദ്യം മുഴുവനും അവർ ചെലവഴിച്ചു. രണ്ടുപേരും വിവാഹം കഴിച്ചില്ല- ജീവിതാന്ത്യം വരെ. ചേട്ടന്മാരെ സഹായിക്കാൻ അവരുടെ വീട്ടുകാരിയായി കൂടെക്കൂടിയ കുഞ്ഞനിയത്തി കാതറൈനും അവിവാഹിതയായി തുടർന്നു. അവരുടെ സഹായവും പ്രോത്സാഹനവും സഹോദരന്മാരെ കുറച്ചൊന്നുമല്ല മുന്നോട്ടു നയിച്ചത്. അവസാനം, കിറ്റി ഹാക്കിലെ കാറ്റു നിറഞ്ഞ ഡിസംബറിലെ ഒരു ദിനത്തിൽ ( ഡിസംബർ 17 ) അവർ സ്വയം ഉണ്ടാക്കിയ, ‘റൈറ്റ് ഫ്ലയർ’ എന്നവർ പേരിട്ടുവിളിച്ച, വളരെ പരുക്കനായ (ക്രൂഡ്) ആ ഇരട്ട ചിറകുള്ള (മുകളിലും താഴെയും സമാന്തരമായി രണ്ടു ചിറകുകൾ ഓരോ വശത്തും— ആദ്യകാല വിമാനങ്ങളുടെ ഡിസൈൻ അങ്ങിനെയായിരുന്നു.

പൈലറ്റ് അവക്കിടയിൽ കമിഴ്ന്നുകിടന്നുകൊണ്ടാണ് വിമാനം നിയന്ത്രിച്ചിരുന്നത്) പ്രൊപ്പല്ലർ വിമാനം, സ്വന്തം എൻജിന്റെ ബലത്തിൽ ഭൂമിയിൽനിന്ന് പൊങ്ങുകയും, പന്ത്രണ്ടു സെക്കൻഡ് വായുവിൽ മുന്നോട്ടുപോവുകയും ചെയ്തു. രണ്ടുപേരെയും താങ്ങാനുള്ള ശേഷി വിമാനത്തിനില്ലാത്തതുകൊണ്ട്, ആരാദ്യം പറക്കണം എന്ന് നറുക്കിട്ടെടുക്കുകയായിരുന്നു. വെറും പന്ത്രണ്ടു സെക്കൻഡ്!

മാനവചരിത്രത്തിലെ ഒരു പക്ഷേ ഏറ്റവും നാടകീയമായ പന്ത്രണ്ടു സെക്കൻഡ്.അതിനുശേഷം മനുഷ്യജീവിതം മുഴുവനായി മാറി മറിഞ്ഞു. ആകാശയാത്രയുടെയും ആകാശ യുദ്ധങ്ങളുടെയും യുഗം പിറന്നു. ഇന്നിങ്ങനെ അനന്തവിഹായസിൽ പറന്നു നടക്കുന്ന വിമാനങ്ങളായി. ചരിത്രത്തിൽ ഈ ദിനം (ഡിസംബർ – 17 ) അനശ്വരം തന്നെ.

Share This Article
Leave a comment