ഓർമയിലെ ഇന്ന് : ഒക്ടോബർ – 21

At Malayalam
2 Min Read

കവി എ.അയ്യപ്പൻ ഓർമയായിട്ട് 13 വർഷം

“കാവിലിന്നുത്സവമാണ് ഒക്കത്ത് മറ്റൊരുത്തന്റെ കുട്ടിയുമായി അവളിന്ന് വരും…..” അയ്യപ്പന്റെ കവിതകൾക്കെപ്പോഴും വിരഹത്തിന്റെയും വിഷാദത്തിന്റെയും രുചിയായിരുന്നു. പ്രേമത്തിന്റെയും കലാപത്തിന്റെയും ശിഥില ബിംബങ്ങൾ അദ്ദേഹം കവിതയിൽ നിറച്ചു.നഷ്ടപ്രണയത്തിന്റെ നൊമ്പരത്തോട് അയ്യപ്പൻ കവിതകളിലൂടെ പ്രതികാരം ചെയ്തു.

കവിതക്ക് പുറത്ത് കവിതയില്ലാത്ത മലയാളിയുടെ സാമാന്യ കവി ധാരണകളെ തെരുവിൽ പിച്ചിച്ചീന്തിയ കാലഘട്ടത്തിന്റെ കവി അയ്യപ്പൻ്റെ ‘ഞാൻ’ എന്ന കവിതയിലെ വരികളാണിവ. പ്രകൃതിയും സ്വപ്നവും കാത്തിരിപ്പും നിദ്രയും ഒറ്റപ്പെടലും അയ്യപ്പന്റെ കവിതകളിൽ നിഴലിച്ച് കാണാം. ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ.അയ്യപ്പൻ.

1949 ഒക്ടോബർ 27 ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ജനിച്ചു.അറുമുഖനും മുത്തമ്മാളുമായിരുന്നു മാതാപിതാക്കൾ. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛനും പതിനഞ്ച് വയസ്സുള്ളപ്പോൾ അമ്മയും മരിച്ചു. തുടർന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ നേമത്ത് വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010 ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരത്തിന് അഹർനായി.2010 ഒക്ടോബർ 23 ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേയാണ് ഒക്ടോബർ 21 ന് വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരത്തു വച്ച് മരണത്തിനു കീഴടങ്ങുന്നത്. പൊലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ് വഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്.

- Advertisement -

ജീവിതത്തിൻെറ ഒരു ഘട്ടത്തിൽ അദ്ദേഹം നാലു വർഷത്തോളം കണ്ണൂർ ജില്ലയിലെ മണത്തണയിൽ താമസിച്ച് കവിതകൾ എഴുതിയിരുന്നു.

പ്രധാനകൃതികൾ: കറുപ്പ്,മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിൻകുട്ടിയും, ബലിക്കുറിപ്പുകൾ, വെയിൽ തിന്നുന്ന പക്ഷി,ഗ്രീഷ്മവും കണ്ണീരും, ചിറകുകൾ കൊണ്ടൊരു കൂട്, മുളന്തണ്ടിന് രാജയക്ഷ്മാവ്, കൽക്കരിയുടെ നിറമുള്ളവൻ, തെറ്റിയോടുന്ന സെക്കന്റ് സൂചി(എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ), പ്രവാസിയുടെ ഗീതം, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, ജയിൽമുറ്റത്തെപ്പൂക്കൾ,ഭൂമിയുടെ കാവൽക്കാരൻ,മണ്ണിൽ മഴവില്ല് വിരിയുന്നു, കാലംഘടികാരം, പല്ല്.

” അമ്പ് ഏതു നിമിഷവുംമുതുകിൽ തറയ്ക്കാംപ്രാണനും കൊണ്ട് ഓടുകയാണ്വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റുംഎന്റെ രുചിയോർത്ത്അഞ്ചെട്ടു പേർകൊതിയോടെഒരു മരവും മറ തന്നില്ലഒരു പാറയുടെ വാതിൽ തുറന്ന്ഒരു ഗർജ്ജനം സ്വീകരിച്ചുഅവന്റെ വായ്‌ക്ക് ഞാനിരയായി “ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതാണീ കവിത.

” എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്ഒസ്യത്തിലില്ലാത്തഒരു രഹസ്യം പറയാനുണ്ട്എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്ഒരു പൂവുണ്ടായിരിക്കുംജിജ്ഞാസയുടെ ദിവസങ്ങളിൽപ്രേമത്തിന്റെ ആത്മതത്വംപറഞ്ഞുതന്നവളുടെ ഉപഹാരം”(എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്)

ജനനവും മരണവും ഇല്ലാത്തവൻ എന്ന് സ്വയം വിശേഷിപ്പിച്ച് വാറ്റു ചാരായത്തിന്റെ മണത്തോടെ നടന്നു കയറിയത് മലയാള സാഹിത്യത്തിന്റെ കെട്ടുകാഴ്ചകൾക്കുമപ്പുറമുള്ള വിശാലലോകത്തേക്കാണ്.ജീവിതത്തെ സ്വാതന്ത്ര്യമെന്ന് ഒറ്റവാക്കിലൂടെ നിർവചിച്ച അയ്യപ്പൻ തന്റെ ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ മലയാളിക്കു മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളില്ലാത്ത മനുഷ്യനായി ജീവിച്ചു.ഓരോ പ്രണയാഘോഷത്തിലോ വിരഹത്തിലോ അയ്യപ്പൻ കവിതകൾ ഉരുവിടാത്ത ചുണ്ടുകൾ മലയാളത്തിൽ വിരളമാണ്.പ്രണയത്തിന്റെ സ്വർഗത്തുരുത്തുകളെയും നഷ്ടബോധത്തിന്റെ പാതാളഗർത്തങ്ങളെയും ആത്മാവ് കൊണ്ട് പകർത്തിയ അയ്യപ്പനെ ഒഴിവാക്കിയുള്ള പ്രണയവായനകൾ തീർച്ചയായും അപൂർണമായിരിക്കും.

Share This Article
Leave a comment