ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്ന വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ.കൃഷ്ണമേനോൻ സ്മരണ
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകൾ പ്രധാനമായും കൃഷ്ണമേനോനെ മുൻനിർത്തിയായിരുന്നു.
നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം,ഈ അടുപ്പം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ ദ്വിതീയൻ എന്ന് അദ്ദേഹത്തെ ടൈം മാസിക വിശേഷിപ്പിച്ചിട്ടുണ്ട്.ചേരിചേരാ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
അദ്ദേഹത്തിന്റെ പ്രസംഗവൈഭവം പ്രസിദ്ധമാണ്,കശ്മീർ പ്രശ്നത്തിൽഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട എട്ടു മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചത്.
ഇതുവരെ തിരുത്തപ്പെടാത്ത ഒരു ഗിന്നസ് റെക്കോഡാണ് ഈ സുദീർഘ പ്രസംഗം.നയതന്ത്രപ്രതിനിധി, രാഷ്ട്രീയപ്രവർത്തകൻ എന്നതിലുപരി ഒരു എഴുത്തുകാരൻ കൂടിയായിരുന്നു കൃഷ്ണമേനോൻ. പെൻഗ്വിൻ ബുക്സിന്റെ ആദ്യകാല എഡിറ്റർമാരിലൊരാൾ കൂടിയാണ് കൃഷ്ണമേനോൻ.
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് വിദേശരാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നതിനു കൃഷ്ണമേനോൻ വഹിച്ച പങ്ക് വലുതാണ്.ഇംഗ്ലണ്ടിൽ ഇന്ത്യൻ ലീഗ് ആരംഭിക്കുകയും ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പരമാവധി പിന്തുണ അവിടെ നിന്നും നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിനുശേഷം,ഇന്ത്യൻ വിദേശനയങ്ങളുടെ ജിഹ്വയായി കൃഷ്ണമേനോൻ മാറി. ഐക്യരാഷ്ട്രസഭയിലേക്കും അമേരിക്കയിലേക്കുമുള്ള ഇന്ത്യൻ നയതന്ത്രസംഘത്തെ നയിച്ചത് കൃഷ്ണമേനോനായിരുന്നു.
തിരികെ ഇന്ത്യയിൽ വന്ന കൃഷ്ണമേനോൻ സജീവരാഷ്ട്രീയത്തിലേക്കിറങ്ങുകയും, ലോകസഭയിലേക്കും രാജ്യസഭയിലേക്കും നിരവധിതവണ വിവിധ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ഇന്ത്യയുടെ പ്രതിരോധമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.