ഓസീസ് താരം ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എസ്സിജി) നടക്കാനിരിക്കുന്ന പാക്കിസ്ഥാനെതിരായ തന്റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരം കളിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് താരം അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. ഓസ്ട്രേലിയ ചാമ്പ്യന്മാരായ 2023 ലോകകപ്പിനിടെ 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി വാര്‍ണര്‍ പറഞ്ഞു.ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനലാണ് താരത്തിന്റെ അവസാന മത്സരം. ജനുവരി മൂന്നിനാരംഭിക്കുന്ന പാകിസ്താൻ പരമ്പരയോടെ ടെസ്റ്റിൽനിന്ന് വിരമിക്കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ലോകകപ്പ് കിരീടനേട്ടത്തിൽ പങ്കാളിയാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താൻ ഇനി ആഗ്രഹിക്കുന്നതെന്നും സിഡ്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വാർണർ പറഞ്ഞു. 2025 ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ഓസ്ട്രേലിയയ്ക്ക് ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററിനെ ആവശ്യമെങ്കില്‍ താന്‍ വരുമെന്നും വാര്‍ണര്‍ പറഞ്ഞു. ”ഒരു ചാമ്പ്യന്‍സ് ട്രോഫി വരാനുണ്ടെന്ന് എനിക്കറിയാം. രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നന്നായി ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍, അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍, ഞാന്‍ വരും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 161 ഏകദിനങ്ങളിൽനിന്ന് 22 സെഞ്ചുറികളും 33 അർധ സെഞ്ചുറികളുമുൾപ്പെടെ വാർണർ 6932 റൺസ് നേടിയിട്ടുണ്ട്.
