മാനുകളുടെ പെരുമാറ്റത്തെയും രൂപത്തെയും ബാധിക്കുന്ന വിചിത്ര രോഗമായ ക്രോണിക് വേസ്റ്റിംഗ് ഡിസീസ് ( സി.ഡബ്ല്യു.ഡി ) അഥവാ ‘ സോംബി ഡീർ ഡിസീസ് ” മനുഷ്യരിലേക്ക് പകരാമെന്ന് മുന്നറിയിപ്പുമായി ഗവേഷകർ. അതിവ്യാപന ശേഷിയുള്ളതും മാനുകളെ കൂട്ടത്തോടെ കൊല്ലുന്നതുമായ സോംബി ഡീർ ഡിസീസ് യു.എസിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
നവംബറിൽ യു.എസിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ ചത്ത മാനിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. വയോമിംഗ് മേഖലയിൽ മാൻ, എൽക്ക് എന്നിവയിൽ നിന്നായി ശേഖരിച്ച 800 സാമ്പിളുകളിൽ രോഗം കണ്ടെത്തി. രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാനുള്ള അടിയന്തര നടപടികൾ ഭരണകൂടം കൈക്കൊള്ളണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്ക് പ്രകാരം 1960കളിൽ കൊളറാഡോ, ഒക്‌ലഹോമ, കാൻസാസ്, നെബ്രസ്ക, മിനസോട്ട, വിസ്കോൻസിൻ, സൗത്ത് ഡെക്കോട്ട, മൊണ്ടാന തുടങ്ങി 31 സംസ്ഥാനങ്ങളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ സി.ഡബ്ല്യു.ഡി മനുഷ്യരിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ, രോഗം ബാധിച്ച മാനുകളുടെ മാംസം കഴിക്കുന്നതിലൂടെ മനുഷ്യരിലേക്കും പടർന്നേക്കാം. രോഗത്തിന് കാരണമായ പ്രയോൺ പ്രോട്ടീനുകൾ വിഘടിക്കുന്നില്ല എന്നതിനാൽ പാകം ചെയ്താലും രോഗം പകരും. അതേ സമയം, രോഗം മനുഷ്യനെ എങ്ങനെ ബാധിച്ചേക്കുമെന്നതിൽ ശാസ്ത്രലോകത്തിന് വ്യക്തതയില്ല. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വന്യജീവികളിലെ രോഗവ്യാപനം നിസാരമായി കാണരുതെന്നാണ് മുന്നറിയിപ്പ്. കൂടാതെ, രോഗം ബാധിച്ച മാനുകളുടെ മാംസം ഭക്ഷിക്കുന്ന വന്യജീവികളിലേക്കും സി.ഡബ്ല്യു.ഡി പടർന്നേക്കാം.