വയനാട് ദുരന്തത്തിൽ ഇതുവരെ 413 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തത്തിനിരയായ 1968 പേർ 16 ക്യാമ്പുകളിലായി താമസിയ്ക്കുന്നുമുണ്ട്. ദുരന്തം നടന്ന് പത്താം നാളായ ഇന്നും തെരച്ചിൽ തുടരും. കെഡാവർ നായകളെ അടക്കം ഉൾക്കൊള്ളിച്ച് ആറു സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുക. സൺ റൈസ് വാലി കേന്ദ്രീകരിച്ചാവും ഇന്ന് കൂടുതൽ തെരച്ചിൽ നടത്തുക. കൂടാതെ പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരൽ മല എന്നിവിടങ്ങളിലും തെരച്ചിൽ തുടരുമെന്നാണ് അറിയാൻ കഴിയുന്നത്.
സമാനതകളില്ലാത്ത ദുരന്തം എന്ന നിലയിൽ വയനാട്ടിലെ ദുരന്തത്തെ എൽ 3 ഗണത്തിലുള്ള ദുരന്തമായി പ്രഖ്യാപിയ്ക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. അങ്ങനെ എങ്കിൽ പുനരധിവാസത്തിനുള്ള ചെലവിൻ്റെ എഴുപത്തിയഞ്ച് ശതമാനം തുകയും കേന്ദ്രത്തിൽ നിന്നു ലഭിയ്ക്കും. പ്രധാനമന്ത്രി നാളെ വയനാട്ടിൽ എത്തുന്നതോടെ അതിനുള്ള സാധ്യത തെളിയുമെന്നാണ് പ്രതീക്ഷ.
നാളെ ഡെൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ നിന്ന് ഹെലികോപ്ടറിൽ വയനാട്ടിലെത്തും. സൈന്യം നിർമിച്ച ബെയ്ലി പാലത്തിലൂടെ ചൂരൽ മലയിൽ പ്രധാന മന്ത്രി സന്ദർശനം നടത്തുമെന്നാണ് ഇപ്പോൾ കരുതുന്നത്.ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും എന്നാണ് നിലവിലെ വിവരം.
