ഡീപ് ഫേക്ക് വീഡിയോകൾ ബാധിക്കുന്നത് സാധാരണക്കാരെ, മാധ്യമങ്ങൾ ജാഗ്രത പുലർത്തണം: നരേന്ദ്രമോദി

At Malayalam
1 Min Read

‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ (എഐ), ഡീപ് ഫേക് വിഡിയോകൾക്കെതിരെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി സാധാരണക്കാരെ ഈ വ്യാജ വീഡിയോകൾ ബാധിക്കുന്നു. മാധ്യമങ്ങൾ ഈ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും മോദി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് സംസാരിക്കുന്നതിനിടയിലാണ് ഡീപ് ഫേക് വിഷയത്തിൽ മോദി പ്രതികരിച്ചത്. സെലിബ്രിറ്റികളുൾപ്പെടെ നിരവധി പേരാണ് ഡീപ് ഫേക് വീഡിയോകളുടെ ഇരകളായിരിക്കുന്നത്.

ഡീപ് ഫേക് വീഡിയോകൾ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. അത്തരം വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകാൻ ചാറ്റ് ജിപിടി സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു. മാധ്യമങ്ങൾ ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഡീപ് ഫേക് വീഡിയോകളിൽ ഇരയാക്കപ്പെട്ടവർ പൊലീസിൽ പരാതി നൽകണം. കൂടാതെ വിവരസാങ്കേതിക നിയമങ്ങൾ പ്രകാരമുള്ള പരിഹാരങ്ങൾ പ്രയോജനപ്പെടുത്തമെന്നും മോദി കൂട്ടിച്ചേർത്തു.

നടി രശ്മിക മന്ദാനയുടെ പേരില്‍ ഡീപ് ഫെയ്ക്ക് വീഡിയോ വ്യാപകമായി സൈബര്‍ ഇടങ്ങളില്‍ പ്രചരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ദോഷ വശങ്ങളെ കുറിച്ചുള്ള ആശങ്കകളിലേക്കും ഇത് ജനങ്ങളെ നയിച്ചു.രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ വിവാദമായതിന് പിന്നാലെ കത്രീന കെയ്ഫ്, കജോള്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെയും ഡീപ് ഫെയ്ക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

വിവാദ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ഐടി നിയമപ്രകാരമുള്ള നിയമ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment