അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പെരുമാറ്റച്ചട്ടം നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് ആരോപിച്ച് രാജ്യസഭാ എം പി സന്തോഷ് കുമാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനാണ് അദ്ദേഹം കത്തയച്ചത്.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രേരിതമാണെന്നും വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും പരാതിയിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗം നിഷ്പക്ഷമായിരുന്നില്ലെന്നും രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയുള്ളതായിരുന്നു എന്നും എം പി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കുന്ന വിഷയങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കാൻ അദ്ദേഹം ബോധപൂർവ്വമായ ശ്രമം നടത്തി.
ദൂരദർശൻ, സൻസദ് ടി വി തുടങ്ങിയ പൊതു പ്രക്ഷേപണ സംവിധാനങ്ങൾ ഈ പ്രസംഗത്തിനായി ഉപയോഗിച്ചു. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങൾ ഒരു രാഷ്ട്രീയ പ്രസംഗത്തിനായി ദുരുപയോഗം ചെയ്തത് ഗുരുതരമായ വീഴ്ചയാണ്.
തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾക്ക് തുല്യ അവസരം ഉറപ്പാക്കേണ്ട ഇലക്ഷൻ കമ്മീഷന്റെ ഉത്തരവാദിത്തത്തെ ഇത് ചോദ്യം ചെയ്യുന്നു. സർക്കാർ സംവിധാനങ്ങൾ ഭരണകക്ഷിക്ക് അനുകൂലമായി ഉപയോഗിക്കുന്നത് ജനാധിപത്യപരമായ മത്സരത്തെ തകർക്കും.
സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പുവരുത്തണമെന്നും സന്തോഷ് കുമാർ എം പി കത്തിൽ ആവശ്യപ്പെട്ടു. കമ്മീഷൻ ഇക്കാര്യത്തിൽ നടപടിയെടുക്കാത്തത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ തകർക്കുമെന്നും അദ്ദേഹം കത്തിലൂടെ മുന്നറിയിപ്പ് നൽകി.
