മൂന്നു മണ്ഡലങ്ങളില്‍ കൂടി ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കൊണ്ടോട്ടിയില്‍ ഡോ. പി ജിജിയും കോട്ടയ്ക്കലില്‍ കെ പ്രീതിയും മത്സരിക്കും. തിരൂരില്‍ മന്ത്രി വി അബ്ദുറഹിമാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
സി പി എം മഞ്ചേരി ഏരിയാ കമ്മിറ്റി അംഗമാണ് പി ജിജി. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ കെ പ്രീതി പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗമാണ്. സി പി എം കുറ്റിപ്പുറം ലോക്കല്‍ കമ്മിറ്റിയംഗവും കര്‍ഷക സംഘം വളാഞ്ചേരി ഏരിയാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്.
വി അബ്ദുറഹിമാന്‍ മണ്ഡലം മാറി മത്സരിക്കുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. തിരൂര്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണെന്നും തിരൂരിന്റെ വികസനമാണ് ലക്ഷ്യമെന്നുമായിരുന്നു വി അബ്ദുറഹിമാന്‍ പ്രതികരിച്ചത്. താനൂരില്‍ ഇത്തവണ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അബ്ദുറഹിമാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. തിരൂരില്‍ മത്സരിക്കാനുള്ള താല്‍പര്യവും അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ അബ്ദുറഹിമാന്റെ പേര് താനൂരില്‍ തന്നെയായിരുന്നു ഇടംപിടിച്ചത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അബ്ദുറഹിമാന്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ഇതിനിടെ അബ്ദുറഹിമാനെ താനൂരില്‍ തന്നെമത്സരിപ്പിക്കണമെന്ന ആവശ്യവുമായി സി പി എം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. അപ്പോഴും തിരൂരില്‍ തന്നെമത്സരിക്കുമെന്ന നിലപാടില്‍ അബ്ദുറഹിമാന്‍ ഉറച്ചുനിൽക്കുകയായിരുന്നു. ഇന്നലെ മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി അബ്ദുറഹിമാന്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. തുടർന്നാണ് തിരൂരിലേക്ക് മാറ്റം നൽകിയതും.
