ലീഗുമായി പിണങ്ങിയ മുൻ എം എൽ എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാൻ എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന ചർച്ചകൾ തുടരുന്നതിനിടെ മാധ്യമങ്ങളെ കണ്ട് രണ്ടത്താണി. ഐഡിയോളജിക്കലി താനൊരു ലീഗുകാരനാണെന്നും എന്നാൽ സി പി എം നേതാക്കളുമായി നല്ല ബന്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നുവരെ ആ ട്രാക്കിൽനിന്ന് തെറ്റിപ്പോയിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തെറ്റായി വ്യാഖാനിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി മറുപടി നൽകിയില്ല. സ്ഥാനാർതിത്വം തള്ളാതെയുള്ള മറുപടിയായിരുന്നു രണ്ടത്താണിയുടേത്.
താൻ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിൽ എല്ലാം വ്യക്തമാക്കിയിരുന്നുവെന്നാണ് അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞത്. ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ ചിലരുടെ താത്പര്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ചെന്ന് പറഞ്ഞല്ലോ, എന്താണ് ആ താത്പര്യമെന്ന ചോദ്യത്തിന് അതൊക്കെ എല്ലാവർക്കും സ്വാഭാവികമായി അറിയുന്ന കാര്യമാണെന്നായിരുന്നു മറുപടി. ഒരു പാർട്ടിക്കാരൻ എന്ന നിലയിലുള്ള വികാരം മാത്രമാണ് പ്രകടിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
സി പി എം നേതാക്കളുമായി ചർച്ച നടത്തിയോ എന്ന ചോദ്യത്തിന് ഈ പരിസരത്തുള്ള സി പി എം നേതാക്കളുമായെല്ലാം തനിക്ക് സൗഹൃദമുണ്ടല്ലോ എന്ന ഒഴുക്കൻ മറുപടിയാണ് രണ്ടത്താണി നൽകിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തെറ്റായി വ്യാഖാനിക്കുകയാണെന്നും അത് ഒരു പ്രതികരണം മാത്രമല്ലേയെന്നും രണ്ടത്താണി പറഞ്ഞു.
പി എം എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ രണ്ടത്താണി നേരത്ത രംഗത്ത് എത്തിയിരുന്നു. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് രണ്ടത്താണിയുടെ ആരോപണം. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്.
സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി എം എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങൾമാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്കു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ് എന്നായിരുന്നു അബ്ദുൽ റഹ്‌മാൻ രണ്ടാത്താണി തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
