എം കെ മുനീർ ഉൾപ്പെടെയുള്ള എട്ട് സിറ്റിംഗ് എം എൽ എമാരെ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ച് മുസ്ലിം ലീഗ്. മുനീറിന് രാജ്യസഭാ സീറ്റോ മറ്റു പദവികളോ നൽകി ഒതുക്കാനാണ് നിലവിലെ നീക്കം. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മുനീറിനെതിരെ വൻതോതിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തെ മലപ്പുറത്തേക്ക് വിളിപ്പിച്ച് നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.
കോഴിക്കോട് സൗത്ത് സീറ്റിനായി പി കെ ഫിറോസും ഫാത്തിമ തഹ്ലിയയും തമ്മിലുള്ള വടംവലി പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും ഇത്തവണ മത്സരരംഗത്തുണ്ടാവില്ല.
സംഘടനയിൽ തുടരാനാണ് താൽപ്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായാണ് ഈ പിന്മാറ്റമെന്ന് വിലയിരുത്തപ്പെടുന്നു. പി അബ്ദുൽ ഹമീദും ഇത്തവണ മത്സരത്തിനില്ല. അതേസമയം, ആബിദ് ഹുസൈൻ തങ്ങൾ, ടി വി ഇബ്രാഹിം എന്നിവരെ മണ്ഡലം മാറ്റി പരീക്ഷിക്കാനും നീക്കമുണ്ട്.
