ഇറാൻ – യു എസ്, ഇസ്രയേൽ സംഘർഷം തുടങ്ങിയ ശേഷം ആദ്യമായി ഒരു കപ്പൽ ഇന്ത്യയിലെത്തി. ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കപ്പൽ എത്തിച്ചേർന്നത്. സൗദി അറേബ്യയിൽ നിന്നുള്ള ലിബിയൻ ഫ്ലാഗ് കപ്പലാണ് മുംബൈ തീരത്ത് എത്തിയത്.
രണ്ടു ദിവസം മുൻപ് കപ്പലിന് ഹോർമൂസ് കടലിടുക്ക് കടക്കാൻ അനുമതി കിട്ടി. ഷെൻലോങ് സൂയസ്മാക്സ് കപ്പലാണ് ഇന്ത്യയിൽ എത്തിയത്. 1,35,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമയാണ് കപ്പൽ എത്തിയത്. കപ്പൽ നിലവിൽ മുംബൈ തീരത്താണുള്ളത്. ലൈബീരിയ പതാക വഹിച്ച ഷെൻലോങ് സൂയസ്മാക്സ് മാർച്ച് ഒന്നിന് സൗദി തുറമുഖമായ റാസ് തനുരയിൽ നിന്ന് ക്രൂഡ് കയറ്റി രണ്ടു ദിവസത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്.
അതേസമയം ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ നേരത്തെ അനുമതി നൽകിയിരുന്നു. ക്രൂഡ് ഓയിലും പാചകവാതകവുമായി വന്ന ‘പുഷ്പക്’, ‘പരിമൾ’ എന്നീ രണ്ടു കപ്പലുകളെ കടത്തിവിടാനാണ് ഇറാൻ ഭരണകൂടം തീരുമാനിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ടെലിഫോൺ ചർച്ചകളെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം ഉണ്ടായത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് മേഖലയിൽ കപ്പലുകൾക്കു നേരെ ആക്രമണങ്ങൾ വർധിച്ചിരുന്നു. ഇത് ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് പ്രത്യേക ഇളവ് നൽകാൻ ഇറാൻ തയ്യാറായത്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കാൻ ഇന്ത്യൻ നാവികസേനയും വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ നൽകിയ ഈ അനുമതി വലിയ തോതിൽ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ധനക്കപ്പലുകൾ സുരക്ഷിതമായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുന്നതോടെ വിപണിയിലെ ആശങ്കകൾക്കും പരിഹാരമാകും.
