കേരളത്തിലുടനീളം വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ്
കല്യാണ രാമൻ എന്നു വിളിപ്പേരുള്ള ബാബു (ബാഹുലേയൻ) ആണ് ആറ്റിങ്ങൽ പൊലിസിൻ്റെ പിടിയിലായത്. നെയ്യാറ്റിൻകര മുതൽ കാസർഗോഡു വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം എന്നിവയടക്കം 50 ലധികം കേസുകൾ ഇയാളുടെ പേരിൽ ഉണ്ട്. വിവിധ സ്ഥലങ്ങളിൽ ജോലിയ്ക്കു പോകുന്നതായി പറഞ്ഞ് വീട് എടുത്താണ് മോഷണവും വിവാഹവും നടത്തിയിരുന്നത്.
വിധവകളേയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയും സ്വാധീനിച്ച് കല്യാണം കഴിച്ച് താമസിച്ച ശേഷം ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. മലബാർ മേഖലയിൽ നീലേശ്വരത്ത് ഒരു സ്ത്രീയുമായി കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിനു സമീപത്തെ ലോഡ്ജിൽ താമസിക്കുന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണിയാൾ പിടിയിലായത്. തിരുവനന്തപുരത്ത് വയോധികയുടെ ഏഴു പവൻ്റെ മാല മോഷ്ട്ടിച്ച കേസിൽ പിടികിട്ടാപുള്ളിയാണിയാൾ. കേസിൽ ബന്ധുക്കളായ മറ്റ് നാലു പ്രതികൾ നേരുത്തെ പിടിയിലായിരുന്നു. ആറ്റിങ്ങൽ പൊലീസ് പ്രതിയെ ഫോർട്ട് സ്റ്റേഷനു കൈമാറി. തിരുവനന്തപുരം വീരണക്കാവ് സ്വദേശിയാണിയാൾ.
