സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വർധിപ്പിക്കാനൊരുങ്ങി സർക്കാർ. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം. 800 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കാനും തീരുമാനിച്ചു. നഴ്‌സുമാർക്ക് പ്രത്യേക അലവൻസും പ്രഖ്യാപിക്കും. പുതിയ കരട് നയം ഉടൻ പുറത്തിറക്കും.
ആക്ഷേപം കേൾക്കാൻ 60 ദിവസത്തെ സമയവും കരട് നയത്തിൽ ഉണ്ടാവും. നഴ്‌സുമാരുടെ സമരത്തെ തുടർന്നാണ് ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനം.അതെ സമയം, 40,000 അടിസ്ഥാന ശമ്പളം വേണമെന്നതിൽ ഉറച്ച് യു എൻ എ നാളെ കോഴിക്കോട് സംസ്ഥാന കൗൺസിൽ യോഗം ചേരും. തുടർ സമര പരിപാടി യോഗം ചർച്ച ചെയ്യുമെന്നറിയുന്നു.
