10 വര്‍ഷത്തെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടങ്ങളും യു ഡി എഫ് ഭരണകാലത്തിന്റെ ഇരുട്ടണ്ട നാളുകളും എന്ന രീതിയിൽ താരതമ്യം ചെയ്തുകൊണ്ട് ഇന്ന് പത്രങ്ങളില്‍ വന്ന പരസ്യം നല്‍കിയതിന് പി ആർ ഡി ഉദ്യോഗസ്ഥരെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. പി ആര് ഡി എത്രത്തോളം അധഃപതിച്ചു എന്നതിന് ഉദാഹരണമാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ഈ പരസ്യമെന്നും വി ഡി സതീശന് പറഞ്ഞു.
പരസ്യമെന്ന് തോന്നിപ്പിക്കാത്ത രീതിയില്‍, വാര്‍ത്തയുടെ രൂപത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. ഇത് ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു. ഇതിനു കാരണക്കാരായ പി ആര് ഡി ഉദ്യോഗസ്ഥരെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്നും വി ഡി സതീശന് പറഞ്ഞു. പരസ്യമേഖലയിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
10 കൊല്ലം മുമ്പുള്ള നെഗറ്റീവ് കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടുള്ളതാണ് പത്രങ്ങളുടെ ഒന്നാം പേജ്. കോടിക്കണക്കിന് പണം ചെലവഴിച്ച് ക്രമ വിരുദ്ധമായ പരസ്യപ്രചരണമാണ് പി ആർ ഡി ചെയ്യുന്നത്. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി പറഞ്ഞേ മതിയാകൂ. എ കെ ജി സെൻ്ററിൽ നിന്നുള്ള നിർദേശങ്ങൾ വെള്ളം തൊടാതെ വിഴുങ്ങുന്ന അടിമയായി പി ആർ ഡി ഡയറക്ടർ മാറിയതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പറഞ്ഞു.
