പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അതിരൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. ഈഴവ വിരോധിയായ സതീശൻ മുഖ്യമന്ത്രിയാകുനുള്ള അടവു നയമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. രാഷ്ട്രീയ മര്യാദ കാണിക്കാൻ വർഗീയവാദികൾക്കായി കുടപിടിച്ച് അവരുടെ തണലിൽ കഴിയുന്ന സതീശനാകില്ലെന്നും രാഷ്ട്രീയ മര്യാദ എന്നത് സതീശന് ആകാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിൽ തന്നെ കയറ്റിയത് സതീശന് ഇഷ്ടമാകാത്തത്, താൻ ഈഴവനായതുകൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി ഡി സതീശനിപ്പോൾ തനി വട്ടാണ്, അതു മാറാൻ ഊളമ്പാറയ്ക്ക് അയക്കണമെന്നും വെള്ളാപ്പളളി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് അധികാരം കിട്ടിയാൽ മുസ്ലിം ലീഗാവും ഭരിക്കുക. പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിൽ വർഗീയ കലാപം ഉണ്ടായിട്ടില്ലന്നത് ശ്രദ്ധേയമാണന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഞാൻ മലപ്പുറത്തു നടത്തിയ പ്രസംഗം വിവാദമാക്കുന്നവർക്ക് ഒരു ലക്ഷ്യമേയുള്ളു. അത് നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കുക എന്നതു മാത്രമാണ്. നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം മാറ്റിയിട്ട് നായാടി മുതൽ നസ്രാണി വരെ എന്നാക്കി മാറ്റണമെന്നും മതസൗഹാർദ്ദം പുലരാൻ എല്ലാവരും തയ്യാറാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ചില കുലംകുത്തികൾ ശ്രമിക്കുന്നത് എസ് എൻ ഡി പിയെ തകർക്കാനാണ്. കേരളം പോലെ മതസൗഹാർദ്ദമുള്ള ഒരു സംസ്ഥാനത്തെ തകർക്കാൻ ചില ശക്തികൾ അരയും തലയും മുറുക്കി രംഗത്തുണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. യു ഡി എഫ് ആണ് എസ് എൻ ഡി പി യേയും എൻ എസ് എസിനേയും തമ്മിലടിപ്പിച്ചത്. ഇനി എൻ എസ് എസുമായി കലഹത്തിനില്ലെന്നും എൻ എസ് എസുമായി സമരസപ്പെട്ട് മുന്നോട്ടു പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 21 ന് ആലപ്പുഴയിൽ ചേരുന്ന എസ് എൻ ഡി പി സമ്മേളനം ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
