തിരുവനന്തപുരം വർക്കലയിൽ നിന്നും 66 കിലോ ചന്ദനത്തടികളുമായി ഗുണ്ട ലിസ്റ്റിലെ പ്രതി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായി. പട്ടി നിഷാദ് എന്നറിയപ്പെടുന്ന വർക്കല സ്വദേശി നിഷാദാണ് പ്രധാന പ്രതി. ഇയാളുടെ പേരിൽ അയിരൂർ, പരവൂർ, വർക്കല , കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി 15 ൽ അധികം കേസുകളുണ്ട്. മോഷണം, ഭവനഭേദനം, ക്രിമിനൽ കേസ്, പിടിച്ച് പറി ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് നിഷാദ്. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ കരിമാണ് രണ്ടാം പ്രതി.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മോഷണം പോകുന്ന ചന്ദനത്തടികൾ ഇവിടെ നിന്നും മലപ്പുറത്ത് എത്തിച്ച് അവിടെ നിന്നും കർണ്ണാടകയിലെ ബൽഗാമിലേക്കും മഹാരാഷ്ട്രയിലെ ശങ്കേശ്വറിലേക്കും കടത്തുന്ന പ്രധാന കണ്ണിയാണ് അബ്ദുൽ കരീം.
വർക്കല ശിവഗിരി സ്വദേശി നസറുള്ള
ഇടവ സ്വദേശി നൗഫൽ, ഇടവ സ്വദേശി ഹുസൈൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ആറു കേസുകളിലൽ നിന്നായി 24 പേരിൽ നിന്നും പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ 492 കിലോ ചന്ദനത്തടികൾ പിടികൂടിയായതായി അധികൃതർ അറിയിച്ചു.
