ആലപ്പുഴ ജില്ലയിൽ ബി ജെ പി – ബി ഡി ജെ എസ് തർക്കം പൊട്ടിത്തെറിയിലേക്ക്. തങ്ങളെ ഒതുക്കുന്നതിനെതിരെ ആഞ്ഞടിച്ച് ബി ഡി ജെ എസ് ബി ജെ പിയെ പരസ്യമായി വെല്ലുവിളിച്ച് സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
എൻ ഡി എ യിലെ പ്രതിസന്ധി പരിഹരിക്കാൻ ശനിയാഴ്ച ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബി ഡി ജെ എസ് അധ്യക്ഷനും എൻ ഡി എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയും നടത്തിയ കൂടിക്കാഴ്ചയിലും ഫലമുണ്ടായില്ല.
ബി ജെ പിയുടെ മുന്നിൽ ഓച്ഛാനിച്ചുനിൽക്കേണ്ട കാര്യമില്ലെന്നാണ് ബി ഡി ജെ എസ് നിലപാട്. തുഷാർ അതൃപ്തി പരസ്യമായി രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു. ഈ മാസം 20ന് വീണ്ടും ചർച്ച നടക്കും.
ബി ഡി ജെ എസ് ആവശ്യപ്പെട്ട നൂറനാട് ഡിവിഷനിൽ ബി ജെ പി ഏകപക്ഷീയമായി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. നൂറനാട്, കൃഷ്ണപുരം, വെളിയനാട്, മുളക്കുഴ, പള്ളിപ്പാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലാണ് ബി ഡി ജെ എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കൂടാതെ കുന്നുമ്മ, നടുവിലേമുറി, നീണ്ടൂർ, മണക്കാട്, കണ്ടല്ലൂർ നോർത്ത്, വെട്ടിയാർ ബ്ലോക്ക് ഡിവിഷനുകൾ, നഗരസഭകളിൽ കായംകുളത്ത് 24, 34 വാർഡുകൾ, മാവേലിക്കരയിൽ വാർഡ് 18, ചെങ്ങന്നൂരിൽ വാർഡ് 21, പഞ്ചായത്തുകളിൽ പത്തിയൂർ 16, വെളിയനാട് ആറ്, പള്ളിപ്പാട് 14 വാർഡുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
