സ്വകാര്യ ബസുടമകൾ ട്രാൻസ്പോർട്ട് കമീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ജൂലൈ എട്ടിന് സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച നടന്നത്. എന്നാൽ ചർച്ച പരാജയമായിരുന്നുവെന്ന് സ്വകാര്യ ബസ് ഉടമകൾ മാധ്യമങ്ങളെ അറിയിച്ചു.
ദീർഘ ദൂര ലിമിറ്റഡ് സ്റ്റോപ് ഉൾപ്പെടെയുള്ള പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും അർഹതപ്പെട്ടവർക്കു മാത്രമായി കുട്ടികളുടെ കൺസഷൻ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസുകൾ എട്ടിന് സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നത്. സ്വകാര്യ ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്തുന്നതെന്ന് ഉടമകൾ പറയുന്നത്.
ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നാളെ സൂചനാ പണിമുടക്ക് നടത്തുമെന്നും 22 വരെയുള്ള സമയത്തിനിടെ ചർച്ചകളിൽ പുരോഗതി ഇല്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ തങ്ങൾ നിർബന്ധിതരാകുമെന്നും ബസുടമകളുടെ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു.
