ആലപ്പുഴ ജില്ലയിലെ ഓമനപ്പുഴയിൽ മകളെ പിതാവ് കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തിയത് ഇരുവരും തമ്മിലുള്ള കടുത്ത വഴക്കിനൊടുവിലെന്ന് വെളിപ്പെടുത്തൽ. മകൾ ഏയ്ഞ്ചൽ ജാസ്മിൻ രാത്രിയിൽ സ്ഥിരമായി പുറത്തു പോകുന്നത് പിതാവായ ജിസ്മോൻ ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഏയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി കുടുംബ വീട്ടിൽ വന്നു നിൽക്കുന്നതിനെ സംബന്ധിച്ചും ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി കേസിൽ പ്രതിയായ ജിസ്മോൻ പൊലിസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ വഴക്കിനിടെ ജിസ്മോൻ, ഏയ്ഞ്ചലിൻ്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
മറ്റു കുടുംബാംഗങ്ങൾ വീട്ടിലുള്ളപ്പോഴാണ് സംഭവം നടന്നത്. എന്നാൽ അവർ ഭയം മൂലം വിവരം പുറത്തു പറഞ്ഞില്ല. സാധാരണ മരണമായിട്ടാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ വീട്ടുകാരുടെ കരച്ചിലും ബഹളവും പരിഭ്രാന്തിയുമൊക്കെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് ഏയ്ഞ്ചലിൻ്റെ മരണത്തിൽ സംശയമുള്ളതായി പൊലിസിനെ അറിയിച്ചത്. തുടർന്ന് പോസ്റ്റ് മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ ജിസ്മോനെ പൊലിസ് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.
