ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ തളിപ്പറമ്പ് പൂവത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ ജോലി ചെയ്യുന്ന അനുപമയ്ക്കാണ് ഭർത്താവിൻ്റെ ആക്രമണം നേരിടേണ്ടി വന്നത്. അനുപമയുടെ നില ഗുരുതരമാണന്നാണ് അറിയുന്നത്.
വൈകീട്ട് 4 മണിയോടെ ബാങ്കിൽ എത്തിയ അനുപമയുടെ ഭർത്താവ് അനുരൂപ് അനുപമയെ ബാങ്കിൽ നിന്നു വിളിച്ചിറക്കി പുറത്തു നിർത്തി സംസാരിക്കുന്നതിനിടയിൽ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് അനുപമയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ടുകൊണ്ട അനുപമ ബാങ്കിലേക്ക് ഓടിക്കയറിയെങ്കിലും അനുരൂപ് പിന്തുടർന്ന് വെട്ടുകയായിരുന്നു. കണ്ടു നിന്നവർ തടസം പിടിച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. അനുപമ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുകയാണ്. അനുരൂപിനെ പൊലിസ് അറസ്റ്റ് ചെയ്തു.
