പൊലിസിലെ സ്പോര്‍ട്സ് ക്വാട്ട നിയമന നീക്കത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പൊലിസിലെ കായിക ചുമതലയിൽ സർക്കാർ മാറ്റം വരുത്തി. കേരള പൊലീസ് സെന്‍ട്രൽ സ്പോര്‍ട്സ് ഓഫീസര്‍ ചുമതലയിൽ നിന്ന് എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ മാറ്റി. പകരം എ ഡി ജി പി എസ് ശ്രീജിത്തിനാണ് ചുമതല നൽകിയിരിക്കുന്നത്.
കണ്ണൂര്‍ സ്വദേശിയായ വോളിബോള്‍ താരത്തെ സിവിൽ പൊലീസ് ഓഫീസര്‍ തസ്തികയിൽ ചട്ടവിരുദ്ധമായി നിയമിക്കാനുള്ള നീക്കത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവിൽ ചുമതല മാറ്റത്തിൽ കലാശിച്ചിരിക്കുന്നത്. ഉന്നത സ്വാധീനത്തിലാണ് അനധികൃതമായി നിയമനം നടത്താൻ നടപടികൾ തുടങ്ങിയത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.