ജയിലിൽ തൻ്റെ സ്ഥിരം കലാപരിപാടികളുമായി ബോബി ചെമ്മണ്ണൂർ. കോടതി ജാമ്യം നൽകിയിട്ടും സഹതടവുകാർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് പുറത്തു പോകാതെ ‘മാതൃകാ പുരുഷോത്തമനായി ‘ ജയിലിലും ആരാധകരെ ഉണ്ടാക്കുന്ന നാടകത്തിലാണ് ബോബി. റിമാൻ്റ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങളിൽപ്പെട്ട് ജയിലിൽ തുടരുന്ന സഹതടവുകാർക്കാണ് ബോബിയുടെ ഐക്യദാർഢ്യം. ഇവരെല്ലാരും പുറത്തു പോയിട്ടേ താനുമിറങ്ങു എന്നതാണ് ബോബിയുടെ പുത്തൻ പുതിയ നിലപാട്.
കർശന ഉപാധികളോടെയാണ് കോടതി ബോബിയ്ക്ക് ജാമ്യം അനുവദിച്ചത്. ബോഡി ഷെയ്മിംഗ് സമൂഹത്തിൽ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് കോടതി പറഞ്ഞു. ഹണി റോസിനോടുള്ള ബോബിയുടെ പെരുമാറ്റം വീഡിയോയിൽ കണ്ട കോടതി ദ്വയാർത്ഥ പ്രയോഗമല്ലാതെ ഇത് മറ്റെന്താണന്ന് ചോദിച്ചു. നടിയുടെ മാന്യത മുൻനിർത്തി അവർ അപ്പോൾ പരസ്യമായി പ്രതികരിച്ചില്ല. അതൊരു കുറവായി കാണരുത്. നിവൃത്തികെട്ടാവും അവർ നിയമത്തിൻ്റെ വഴിയ്ക്കു നീങ്ങിയതെന്നും കോടതി അഭിപ്രായപ്പെട്ടു.
താനൊരു സെലിബ്രിറ്റിയാണന്ന് സ്വയം കരുതി നടക്കുന്ന ഈ മനുഷ്യൻ എങ്ങനെയാണ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് കോടതി ചോദിച്ചു. ഒരു പരിചയവുമില്ലാത്ത ആളുകളോടു പോലും ദ്വയാർത്ഥ പ്രയോഗങ്ങളും ആഭാസകരമായ പെരുമാറ്റവും തുടരുന്നത് എന്തടിസ്ഥാനത്തിലെന്നും കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത നിയമ നടപടി മറ്റുള്ള ഒരു പാടു പേർക്ക് പാഠമാകണമെന്നും കോടതി പറഞ്ഞു. ബോബിക്ക് ജാമ്യം നൽകിയാൽ കർശന ഉപാധി വയ്ക്കണമെന്ന് കോടതിയിൽ സർക്കാരും നിലപാടെടുത്തിരുന്നു.