പൊതു വഴികളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സുകളും ബോർഡുകളും പത്തു ദിവസത്തിനുള്ളിൽ മാറ്റണമെന്ന് ഹൈക്കോടതി നിർദേശം. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചാൽ അതത് തദ്ദേശഭരണ വകുപ്പ് സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ, ഫ്ലക്സുകൾ എന്നിവ സംബന്ധിച്ച കണക്ക് അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോൾ നൽകണമെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദേശം നൽകുകയും ചെയ്തു.
ഭരിക്കുന്ന സർക്കാരിലെ ഉന്നതരുടെ തന്നെ ചിത്രങ്ങളും പേരുകളുമാണ് പല ഫ്ലക്സുകളിലുമുള്ളത്. അങ്ങനെ ചെയ്യാൻ പാടില്ല എന്ന ഉത്തരവു നൽകാൻ സർക്കാർ തയ്യാറാകുമോ എന്നും കോടതി ചോദിച്ചു. അനധികൃത ഫ്ലക്സുകളും ബോർഡുകളും സ്ഥാപിച്ചാൽ അയ്യായിരം രൂപ പിഴ ഈടാക്കുമെന്ന് സർക്കാർ തന്നെ ഉത്തരവിറക്കിയിട്ടില്ലേ എന്നും കോടതി ചോദിച്ചു.
അനധികൃതമായി സ്ഥാപിക്കുന്ന സിനിമാ സംബന്ധിയായ ഫ്ലക്സുകൾ മാറ്റാം. മത സ്ഥാപനങ്ങളുടെ ബോർഡുകൾ സംബന്ധിച്ച് കോടതി നോക്കാം. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സുകൾ മാറ്റാൻ ഉദ്യോഗസ്ഥർക്ക് ഭയമാണ്. തങ്ങൾ ആക്രമിക്കപ്പെടുമെന്ന് ചിലർ കരുതുന്നു. സ്ഥലം മാറ്റിയാലോ എന്ന പേടി മറ്റു ചിലർക്ക്. ഇങ്ങനെയുള്ള ഉത്തരവാദിത്തബോധമില്ലാത്ത ഉദ്യോഗസ്ഥർ രാജിവച്ച് വീട്ടിലിരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
