ഡെൽഹിയിൽ കൂടുവിട്ടു കൂടുമാറ്റം തുടരുന്നു. ഡെൽഹിയിലെ ആം ആദ്മി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് രാജിവച്ച് ബി ജെ പി യിൽ ചേർന്നപ്പോൾ ബി ജെ പി യുടെ മുൻ നിയമസഭാംഗം അനിൽ ഛാ ആം ആദ്മിയിൽ എത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ്. അരവിന്ദ് കേജരിവാൾ നേരിട്ട് വന്ന് അനിലിനെ തൊപ്പിയും ഷാളുമൊക്കെ അണിയിച്ച് ചേർത്തു പിടിച്ചു. ഡെൽഹിയിലെ കിരാരി മണ്ഡലത്തിൽ നിന്നു രണ്ടുവട്ടം ബി ജെ പി യുടെ നിയമസഭാംഗമായിട്ടുള്ള അനിൽ ബി ജെ പി യുടെ തീപ്പൊരി നേതാവുമായിരുന്നു.
ബി ജെ പി യുടെ കീഴ്ഘടകങ്ങളിൽ ശക്തിയും സ്വാധീനവുമുള്ള അനിലിനെപ്പോലൊരാൾ പാർട്ടിയിൽ എത്തുന്നത് വലിയ ഗുണം ചെയ്യുമെന്ന് എ എ പി നേതാക്കൾ വിലയിരുത്തുന്നു. ബി ജെ പി നേതാക്കളോടും പാർട്ടിയുടെ നയങ്ങളോടുമുളള വിയോജിപ്പാണ് പാർട്ടി വിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനിൽ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസ്ഥാനവും പാർട്ടിയുടെ അംഗത്വവുമൊക്കെ ഇട്ടെറിഞ്ഞ് എ എ പി യിൽ നിന്ന് ബി ജെ പി യിൽ എത്തിയ കൈലാഷ് ആം ആദ്മിക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഇപ്പോൾ നടത്തി വരുന്നത്. ഇതിനൊക്കെയുള്ള ശക്തമായ മറുപടി എ എ പി ഇനി അനിലിലൂടെ നൽകുമോ എന്നാണ് കണ്ടറിയേണ്ടത്.