കർണാടകയിലെ കാർവാർ മണ്ഡലത്തിലെ എം എൽ എ സതീഷ് കൃഷ്ണ സെയിലിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. ഷിരൂരിലെ മണ്ണിടിച്ചിലിൽ ജീവൻ പൊലിഞ്ഞ അർജ്ജുൻ്റെ അവശേഷിപ്പുകൾ കണ്ടെത്തുന്നതിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയവരിൽ ഒരാൾ സതീഷ് ആയിരുന്നു. ആ സതീഷിനെ പറ്റി കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അനധികൃതമായി ഇരുമ്പയിര് കടത്തിയതിന് കോടതി സതീഷിനെ ഏഴു വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നു എന്നതാണ് ആ വാർത്ത. സതീഷ് കൃഷ്ണ സെലിയിനൊപ്പം അക്കാലത്തെ തുറമുഖ വകുപ്പിൻ്റെ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ അടക്കം എഴു പേരെ തടവു ശിക്ഷയ്ക്ക് കോടതി വിധിച്ചിരിക്കുകയാണ്. ഈ ഏഴുപേരിൽ നിന്നായി 44 കോടി രൂപ പൊതുഖജനാവിലേക്ക് വസൂലാക്കണമെന്നും കോടതി വിധിച്ചു.
ജനപ്രതിനിധികൾ അംഗങ്ങളായുള്ള ബംഗളുരുവിലെ പ്രത്യേക കോടതിയും സതീഷിനെ കുറ്റക്കാരനെന്ന് വിധിച്ചതിനു പിന്നാലെ സി ബി ഐ സതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. തടവു ശിക്ഷ വിധിച്ചതോടെ സതീഷിൻ്റെ നിയമസഭാംഗത്വം നഷ്ടമാവുകയും ചെയ്തു. നിലവിൽ സതീഷ്, പരപ്പന അഗ്രഹാര ജയിലിലാണുള്ളത്.
ബെല്ലാരിയിൽ നിന്നെത്തിച്ച പന്ത്രണ്ടായിരം മെട്രിക് ടൺ ഇരമ്പയിര് വിദേശത്തേക്ക് യാതൊരു രേഖയുമില്ലാതെ മറിച്ചു കടത്തി എന്ന് കോടതി കണ്ടെത്തുകയായിരുന്നു. സതീഷിൻ്റെ കയറ്റുമതി കമ്പനിയാണ് ഇതിനു പിന്നിൽ. 200 കോടി രൂപയാണ് സർക്കാരിന് ഇതിലൂടെ നഷ്ടമായത് എന്നും തെളിഞ്ഞിരുന്നു.