ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഢിപ്പിച്ച കേസിൽ ചിത്രകല അധ്യാപകനെ 12 വർഷം കഠിന തടവും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പാങ്ങപ്പാറ സ്വദേശിയായ രാജേന്ദ്രനെ (65) യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ നാലു മാസം കൂടുതൽ തടവ് അനുഭവിക്കണം എന്നും കോടതി പറഞ്ഞു.
2023 മെയ് മാസം മുതൽ ജൂൺ 25 വരെയാണ് അയൽവാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാൻ കുട്ടിയുടെ വീട്ടിൽ വന്നത്. പഠിപ്പിക്കാൻ വന്ന സമയം പ്രതി പലതവണ കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചിരുന്നു. അവസമായി പഠിപ്പിക്കാൻ വന്നത് ജൂൺ 25ാം തിയതിയാണ്. പല തവണ പീഡനം നടത്തിയെങ്കിലും കുട്ടി പേടിച്ചു പുറത്ത് പറഞ്ഞില്ല. ഒടുവിൽ സഹികെട്ടാണ് പീഡന വിവരം അമ്മയോട് വെളിപെടുത്തിയത് . തുടർന്നാണ് വീട്ടുകാർ ശ്രീകാര്യം പൊലീസിനോട് വിവരം അറിയിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ വൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും ഹാജരാക്കി. ശ്രീകാര്യം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി കെ ശശികുമാർ , ആശ ചന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.
