വിശ്വാസത്തിൻ്റെ പേരിൽ ശബരിമലയിൽ വീണ്ടും ബി ജെ പി യുടെ രാഷ്ട്രീയ മുതലെടുപ്പിനു കളമൊരുക്കരുതെന്ന് സി പി ഐ പറയുന്നു. ശബരിമലയിൽ സ്പോട് ബുക്കിംഗ് കൂടി ആവശ്യമാണെങ്കിൽ അതു നടപ്പിലാക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ ശബരിമലയിൽ പോകുമെന്നും തടഞ്ഞാൽ പ്രതിഷേധം തുടങ്ങുമെന്നും ബി ജെ പി പറഞ്ഞ സാഹചര്യത്തിൽ അവരതിൽ രാഷ്ട്രീയ ലക്ഷ്യം കാണുന്നുണ്ടന്നത് വ്യക്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് കടുംപിടിത്തമാണെന്ന് പ്രചരിപ്പിച്ച് ദൈവത്തിൻ്റെ പേരു പറഞ്ഞ് പഴയതുപോലെ അവർ സംഘർഷത്തിനു ശ്രമിക്കും, അത് ഒഴിവാക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു.
നേരത്തേ , സ്പോട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യം സി പി എം ൻ്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയും മുന്നോട്ട് വച്ചിരുന്നു. ബിനോയ് വിശ്വത്തിൻ്റെ അതേ അഭിപ്രായമാണ് ജില്ലാ കമ്മിറ്റിയും പറഞ്ഞത്. അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളട്ടെ എന്ന നിലപാടാണ് ദേവസ്വം ബോർഡിൻ്റേതന്ന് അറിയുന്നു.
കൂടാതെ യു ഡി എഫും ചില ഹൈന്ദവ സംഘടനകളും ഇക്കാര്യത്തിൽ പ്രതിഷേധിക്കുന്നുണ്ട്. യുവതീ പ്രവേശന വിഷയം പോലെ അതി വൈകാരികതയുണ്ടാക്കി ആളിക്കത്തിക്കാനുള്ള തയ്യാറെടുപ്പാണ് ബി ജെ പി നടത്തുന്നതെന്നു വ്യക്തം. വിഷയത്തിൽ സി പി എം സംസ്ഥാന കമ്മിറ്റിയും ഇടപെടാൻ സാധ്യതയുണ്ട്. ഒരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ കൊണ്ടു പോകാൻ അവർക്കും താല്പര്യമില്ല. ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തും അംഗങ്ങളും വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വീണ്ടും കാണുന്നുണ്ട്. സ്പോട് ബുക്കിംഗ് എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. എന്നാൽ അവിടെയും കൂടുതൽ ആളുകളെ ഇറക്കി രാഷ്ട്രീയം കളിക്കാൻ ബി ജെ പി ശ്രമിക്കും എന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
എന്തായാലും വിഷയത്തിൽ 2 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും എന്നാണ് ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.
