അപമാനിക്കുന്നതിന് ഒരു പരിധി വേണ്ടേന്ന് തോമസ് കെ തോമസ് എം എൽ എ

At Malayalam
1 Min Read

മന്ത്രിയാക്കാതിരിക്കാൻ തനിക്കെന്തെങ്കിലും അയോഗ്യത ഉണ്ടോ എന്ന് മുഖ്യമന്ത്രി പറയണമെന്ന് എൻ സി പി നേതാവും എം എൽ എ യുമായ തോമസ് കെ തോമസ്. ഇക്കാര്യത്തിൽ അടിയന്തര തീരുമാനമെടുത്തില്ലെങ്കിൽ കടുത്ത നടപടികൾ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മൂന്നു ദിവസത്തിനുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയോട് തോമസ് കെ തോമസ് ആവശ്യപ്പെടുകയും ചെയ്തു. ഒരാളെ അപമാനിക്കുന്നതിന് ഒരു പരിധി വേണമെന്നും അദ്ദേഹം രോഷത്തോടെ പറഞ്ഞു.

തൻ്റെ പേരിൽ എന്തോ സാമ്പത്തിക ക്രമക്കേടുണ്ടന്ന് ഒരു പത്രത്തിൽ എഴുതി, ചിലർ അങ്ങനെ പറഞ്ഞു നടക്കുന്നുമുണ്ട്. അവരുടെ ഉദ്ദേശം തന്നെ തകർക്കുക എന്നത് മാത്രമാണന്നും തോമസ് കെ തോമസ് കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ അനിശ്ചിതത്വം എന്താണന്നറിയില്ല. ദേശീയ അധ്യക്ഷൻ ശരത് പവാറിൻ്റെ കത്ത് മുഖ്യമന്ത്രിക്ക് നൽകിയിട്ടും അദ്ദേഹം വേണ്ടത് ചെയ്തിട്ടില്ല. മന്ത്രിസ്ഥാനം ഇനിയും വൈകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് പി സി ചാക്കോയും തോമസ് കെ തോമസും മുഖ്യമന്ത്രിയെ കണ്ടിരുന്നു. നിയമസഭാ സമ്മേളനം കഴിഞ്ഞിട്ട് മന്ത്രി മാറ്റത്തെ കുറിച്ച് ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി ഇവർക്ക് മറുപടി നൽകിയത്. ഇതാണ് തോമസ് കെ തോമസിനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയും പാർട്ടിയും മുന്നണിയും വലിയ ആരോപണങ്ങളിൽ കൂടി കടന്നു പോകുന്ന സമയത്തു തന്നെ മന്ത്രിമാറ്റം ആവശ്യമുണ്ടോ എന്ന് പാർട്ടിയിലും മുന്നണിയിലും പല നേതാക്കളും ചോദിക്കുന്നുണ്ട്. സമ്മേളനം കഴിഞ്ഞ് സ്ഥിതിഗതികൾക്ക് ഒരു മാറ്റം വന്നിട്ടു പോരേ പുതിയ മന്ത്രിയെന്നും അതുവരെ ക്ഷമിക്കാമല്ലോ എന്നുമാണ് അവരുടെ നിലപാട്.

Share This Article
Leave a comment