മോഹൻലാൽ വയനാട്ടിലെത്തി. ലെഫ്റ്റനൻ്റ് കേണൽ കൂടിയായ അദ്ദേഹം സൈനികര്‍ക്കൊപ്പമാണ് മുണ്ടക്കൈ ചൂരൽമലയിൽ എത്തിയത്. ആർമി ക്യാമ്പിലെത്തിയ മോഹൻലാൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കും. രക്ഷാപ്രവർത്തകരെ എല്ലാവരേയും കണ്ട് അഭിവാദ്യം ചെയ്യുന്ന അദ്ദേഹം ക്യാമ്പുകളിൽ താമസിക്കുന്നവരെ നേരിൽ കണ്ട് ആശ്വസിപ്പിക്കും.
തൻ്റെ സോഷ്യൽ മീഡിയ പേജിൽ ദുരന്തത്തിനിരയായവരെ പറ്റി ലാൽ പങ്കുവച്ച വൈകാരികമായ കുറിപ്പ് വൈറലായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യ പടി എന്ന നിലയിൽ 25 ലക്ഷം രൂപയും അദ്ദേഹം നൽകിയിരുന്നു.
ദുരന്തബാധിതർക്ക് ആശ്വാസമേകുന്ന സന്നദ്ധ പ്രവർത്തകർ, പൊലിസ് , അഗ്നിരക്ഷാസേന, എൻ ഡി ആർ എഫ്, സൈനികർ, സർക്കാർ ജീവനക്കാർ, ഈ സത്പ്രവർത്തികളിൽ പങ്കാളികളാകുന്ന എല്ലാവരേയും സല്യൂട്ട് ചെയ്യുന്നതായും മോഹൻലാൽ പറഞ്ഞു. താൻ കൂടി അംഗമായ 122 ഇൻഫൻട്രി ബറ്റാലിയൻ ടി എ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് നന്ദി അറിയിക്കുന്നതായും മോഹൻലാൽ കുറിച്ചു.
വയനാട് ദുരന്ത സ്ഥലം സന്ദർശിക്കുന്ന ആദ്യ ചലച്ചിത്രനടൻ കൂടിയാണ് മോഹൻലാൽ.